ഇഡിക്കെതിരെ പരാതി നൽകിയ സിപിഎം നേതാവ് കുരുക്കിലേക്കോ? ; ഇഡി അറസ്റ്റ് ചെയ്ത അരവിന്ദാക്ഷനും സതീഷ് കുമാറും മധു അമ്പലപുരവും തമ്മിലുള്ള ബന്ധം തെളിയുന്നു

തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട നിർണായക ശബ്ദരേഖ പുറത്ത്. ഇ ഡി അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത പി സതീഷ് കുമാറും സിപിഎം നേതാവ് പി ആര്‍ അരവിന്ദാക്ഷനും ഹോട്ടല്‍ നടത്തിപ്പില്‍ പങ്കാളികളായിരുന്നത് തെളിയിക്കുന്നതാണ് ശബ്ദരേഖയിലുള്ള വിവരങ്ങൾ.

ഇവരുടെ ഹോട്ടലിലെ മുന്‍ജീവനക്കാരന്റെ ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. ഇ ഡി ചോദ്യം ചെയ്യലിനിടെ തന്നെ മർദിച്ചുവെന്ന് വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സിപിഎം നേതാവുമായ അരവിന്ദാക്ഷൻ പോലീസിൽ പരാതി നൽകിയിരുന്നു. സിപിഎം നേതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇ ഡി ഓഫിസിലെത്തി അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശബ്ദരേഖ പുറത്ത് വന്നിരിക്കുന്നത്

പി സതീഷ് കുമാര്‍, പി ആര്‍ അരവിന്ദാക്ഷന്‍, മധു അമ്പലപുരം എന്നിവര്‍ അടക്കം ആറുപേര്‍ ചേര്‍ന്ന് ലീസിനെടുത്ത് ഹോട്ടല്‍ നടത്തിയിരുന്നുവെന്നാണ് ശബ്ദരേഖയിൽ മുന്‍ ജീവനക്കാരന്‍ വ്യക്തമാക്കുന്നത്. ഹോട്ടല്‍ നഷ്ടം മൂലം പൂട്ടിപ്പോയതായും ശബ്ദരേഖയില്‍ പറയുന്നുണ്ട്. പി സതീഷ് കുമാറും പി ആര്‍ അരവിന്ദാക്ഷനും മധു അമ്പലപുരവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ശബ്ദരേഖ.

അതേ സമയം, അരവിന്ദാക്ഷൻ്റെ പരാതിയിൽ ഇഡിക്കെതിരെ കേസെടുക്കുന്നത് വൈകും. ഇഡിക്കെതിരെ വ്യക്തമായ തെളിവില്ലാതെ കേസെടുക്കുന്നത് തിരിച്ചടിയാകുമെന്നാണ് നിയമോപദേശം. പോലീസ് നേരത്തെ നിയമോപദേശം തേടിയിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താന്‍ തിരിച്ചടിയാകുമോ എന്നതിലായിരുന്നു നിയമോപദേശം തേടിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top