കുഞ്ഞിനെ കൊന്നത് അമ്മ അറിഞ്ഞെന്ന് സംശയം; ജനിച്ചപ്പോള്‍ തന്നെ കൊല്ലാന്‍ തീരുമാനിച്ചെന്ന് ഷാനിഫ്‌

കൊച്ചി: എളമക്കരയില്‍ ഒന്നരമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകത്തില്‍ അമ്മയ്ക്കും പങ്കുണ്ടെന്ന് സംശയം. കുഞ്ഞിന്റെ തല കാൽമുട്ടിലിടിച്ചാണ് കൊലപ്പെടുത്തിയതെന്ന് അമ്മ അശ്വതിയുടെ സുഹൃത്ത് ഷാനിഫ്‌ പോലീസിനോട് സമ്മതിച്ചു. ജനിച്ച അന്ന് തന്നെ കുഞ്ഞിനെ കൊല്ലാന്‍ തീരുമാനിച്ചിരുന്നെന്നും മൊഴിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം എളമക്കരയിലെ ഒരു ലോഡ്ജിലാണ് കൊലപാതകം നടന്നത്. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എന്ന് പറഞ്ഞാണ് അശ്വതിയും ഷാനിഫും ഒന്നര മാസം പ്രായമുള്ള ആണ്‍ കുഞ്ഞിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞിന്റെ ശരീരത്തിലെ പാടുകൾ കണ്ട ഡോക്ടറാണ് എളമക്കര പോലീസിനെ വിവരമറിയിച്ചത്. തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പിന്നീട് പോസ്റ്റ് മോർട്ടത്തിലും തെളിഞ്ഞിരുന്നു.

നേരത്തെ മറ്റൊരാളുമായി അടുപ്പത്തിലായിരുന്നു അശ്വതി. കുഞ്ഞ് ഇയാളുടെതാണെന്നാണ് സൂചനയെന്ന് അന്വേഷണ ചുമതലയുള്ള എറണാകുളം സെന്‍ട്രല്‍ സബ് ഡിവിഷന്‍ പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ സി. ജയകുമാര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട്‌ പറഞ്ഞു. കുഞ്ഞിനെ നാല് മാസം ഗര്‍ഭിണിയായിരുന്ന സമയത്താണ് ആലപ്പുഴ സ്വദേശിനിയായ അശ്വതിയും കണ്ണൂർ സ്വദേശിയായ ഷാനിഫും അടുപ്പത്തിലാകുന്നത്. താന്‍ ഉറക്കത്തിലായിരുന്നതിനാല്‍ കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നാണ് അമ്മയുടെ മൊഴി എന്നാൽ പോലീസ് ഇത് വിശ്വസിച്ചിട്ടില്ല.

കുഞ്ഞിന്റെ ശരീരത്തിൽ കടിച്ച പാടുകൾ കണ്ടെത്തിയിരുന്നു. തലക്കടിച്ച ശേഷം മരണം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് കുഞ്ഞിനെ കടിച്ചതെന്നാണ് കരുതുന്നത്. കുഞ്ഞിനെ കൊല്ലാന്‍ തീരുമാനിച്ചാണ് ലോഡ്ജില്‍ മുറിയെടുത്തതെന്നാണ് പോലീസിന്റെ നിഗമനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top