അധികാരത്തിലെത്തിയാല്‍ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ട് വരുമെന്ന് കേന്ദ്ര ധനമന്ത്രി; സ്വീകാര്യമായ ചട്ടക്കൂടുണ്ടാക്കും; കള്ളപ്പണം ഒഴുകുന്നത് ഇല്ലാതാക്കും

ഡൽഹി: ഇലക്ടറല്‍ ബോണ്ടിനെതിരെ സുപ്രീംകോടതി വിധിയുണ്ടെങ്കിലും ബോണ്ട് ഉപേക്ഷിക്കാന്‍ ബിജെപിക്ക് പദ്ധതിയില്ല. വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍ വ്യക്തമാക്കി. ഒരു ഇം​ഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കേന്ദ്ര ധനമന്ത്രി ഈ കാര്യം പറഞ്ഞത്.

“ഇലക്ടറൽ ബോണ്ട് വിഷയത്തിൽ നിക്ഷേപകരുമായി കൂടിയാലോചനകൾ നടത്തേണ്ടതുണ്ട്. എല്ലാവർക്കും സ്വീകാര്യമായ ഒരു ചട്ടക്കൂട് നിർമിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് വിലയിരുത്തും. സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും. അതേസമയം, സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമോയെന്ന് കേന്ദ്രസർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ല.” – നിർമല പറഞ്ഞു.

ബോണ്ട്‌ പ്രശ്നത്തില്‍ അനുകൂല പ്രസ്താവനകളാണ് നിര്‍മല നടത്തുന്നത്. മുൻപ് ഉണ്ടായിരുന്ന സംവിധാനത്തേക്കാൾ ഒരുപടി മുന്നിലാണ് ഇലക്ടറൽ ബോണ്ടെന്ന് ഒരു അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് ധനസഹായം കുറ്റമറ്റതാക്കാനാണ് ബിജെപി ഈ നിയമം കൊണ്ടുവന്നത്. തിരഞ്ഞെടുപ്പ് ഫണ്ടിങ് കൂടുതൽ സുതാര്യതയിലൂടെ നടക്കേണ്ടതുണ്ടെന്നും നിർമല വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നൽകാൻ 2018 ജനുവരി രണ്ടിനാണ് കേന്ദ്ര സർക്കാർ ഇലക്ടറൽ ബോണ്ട് ആവിഷ്ക്കരിച്ചത്. എന്നാൽ ഈ കഴിഞ്ഞ ഫെബ്രുവരി 15-ന് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചിന്റെ വിധിയുണ്ടായി. ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്നാണ് ബെഞ്ച് പ്രഖ്യാപിച്ചത്. ബോണ്ട്‌ റദ്ദാക്കണമെന്നും വിധിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top