വന്യജീവി ആക്രമണം കുറഞ്ഞെന്ന് സര്‍ക്കാര്‍; 24 മണിക്കൂറിനിടെ രണ്ടുപേരെ കൊന്ന് കാട്ടാന; എങ്ങനെ ജീവിക്കും കേരളത്തില്‍
![](https://www.madhyamasyndicate.com/wp-content/uploads/2025/02/elephent-attack.jpg)
നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാര്‍ അവകാശപ്പെട്ടത് സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണം കുറഞ്ഞു എന്നാണ്. എന്നാല്‍ ഈ നയപ്രഖ്യാപനം വെറും പൊള്ളയാണെന്ന് തെളിയുകയാണ്. 24 മണിക്കൂറിനിടെ രണ്ട് ജീവനുകളാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രണ്ട് പേരും ഇരയായത് ആനയുടെ ക്രൂരമായ ആക്രമണത്തിനും. പ്രതിഷേധം ശക്തമായതോടെ പത്തു ലക്ഷം നഷ്ടപരിഹാരം നല്‍കി തടിയൂരുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
ഇന്നലെ ഇടുക്കിയിലും ഇന്ന് വയനാട്ടിലുമാണ് കാട്ടാന ജീവനെടുത്തത്. വയനാട്ടില്‍ നൂല്‍പ്പുഴയിലാണ് കാട്ടാന ആക്രണമുണ്ടായത്. ഇന്നലെ വൈകിട്ടാകാം ആക്രമണം എന്നാണ് സൂചന. കാപ്പാട് ഉന്നതിയിലെ മാനു ആണ് മരിച്ചത്. വൈകിട്ട് മാനുവും ഭാര്യയും കടയില്‍ പോയി മടങ്ങി വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. മാനുവിന്റെ ഭാര്യയെ കാണാനില്ല. മൃതദേഹത്തിന് സമീപത്ത് നിന്നും ഷാള്‍ ലഭിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഓഫീസര്‍മാര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. നാട്ടുകാര്‍ വലിയ പ്രതിഷേധമാണ് ഇവിടെ ഉയര്‍ത്തുന്നത്. കാണാതായ ഭാര്യക്കായി തിരച്ചിലും നടക്കുന്നുണ്ട്.
ഇന്നലെ ആദ്യം ഇടുക്കിയിലാണ് കാട്ടാന ആക്രമണത്തില്‍ ആദ്യം മരണം റിപ്പോര്‍ട്ട് ചെയ്തത്. പെരുവന്താനം ചെന്നാപ്പാറ നെല്ലിവിള പുത്തന്‍വീട്ടില്‍ ഇസ്മായിലിന്റെ ഭാര്യ സോഫിയയെ ആണ് കഴിഞ്ഞദിവസം കാട്ടാന ചവിട്ടിക്കൊന്നത്. കാണാതായതിനെ തുടര്‍ന്ന് മകന്‍നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടേയും നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.
വനംമന്ത്രി ശശീന്ദ്രന് ആനശല്യം സംബന്ധിച്ച് സോഫിയയുടെ ഭര്‍ത്താവ് ഇസ്മായില്‍ പരാതി നല്‍കിയുരുന്നു. ഉടന്‍ തന്നെ സോളാര്‍ വേലി കെട്ടും എന്ന് മന്ത്രി ഉറപ്പു നല്‍കുകയും ഫോറസ്റ്റ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഒന്നും നടന്നില്ല. ഫോറസ്റ്റ് അധികൃതരെ പലവട്ടം ബന്ധപ്പെട്ടെങ്കിലും ഫണ്ടില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും ഇസ്മായില്‍ ആരോപിച്ചു.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here