മോഹന്‍ലാലിന് എല്ലാം അറിയാം; പൃഥ്വിരാജിനെ ഒറ്റപ്പെടുത്തില്ല; മൂന്നാം ഭാഗവും വരും; ഒടുവില്‍ മൗനം വെടിഞ്ഞ് എംപുരാന്‍ ടീം

വിവാദങ്ങള്‍ തുടങ്ങി ദിവസങ്ങള്‍ക്ക് ശേഷം ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ച് എംപുരാന്‍ ടീം. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരാണ് ഇന്ന് മാധ്യമങ്ങളെ കണ്ടത്. തെറ്റുതിരുത്തുക ചുമതലയാണ്, അതുകൊണ്ടാണ് ചിത്രത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയത്. രണ്ട് മിനിറ്റും എതാനും സെക്കന്റുമാണ് ഒഴിവാക്കിയത്. ഇത് ആരുടേയും സമര്‍ദ്ദത്തിന്റെ പുറത്തല്ല. ഭയം കൊണ്ടും അല്ല. ശരിയെന്ന് തോന്നിയത് ചെയ്തു എന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
മോഹന്‍ലാല്‍ ഒന്നും അറിഞ്ഞില്ലെന്ന പ്രചരണവും ആന്റണി തള്ളി. മോഹന്‍ലാല്‍ സാറിന് ഈ സിനിമയുടെ കഥ അറിയാം, എനിക്കറിയാം മറ്റെല്ലാവര്‍ക്കും അറിയാം. ഒന്നിച്ചെടുത്ത തീരുമാനമാണ് എംപുരാന്‍ നിര്‍മിക്കണമെന്നും വരണമെന്നുമുള്ളത്. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല. എത്രയോ വര്‍ഷമായി അറിയാവുന്ന ആളുകളാണ്. പൃഥ്വിക്കൊപ്പം തന്നെ എംപുരാന്‍ ടീം നില്‍ക്കുമെന്നും ആന്റണി പറഞ്ഞു.
എംപുരാന്‍ ടീമില്‍ ഒരു എതിരഭിപ്രായവുമില്ല. റീ എഡിറ്റിംഗ് എല്ലാവരുടെയും സമ്മതപ്രകാരമാണ്. മുരളീ ഗോപിക്ക് ഒരു അസംതൃപ്തിയുമില്ല. മുരളി ഗോപി മോഹന്‍ലാലിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തില്ലെങ്കിലും ഞങ്ങളുടെ നിലപാടിനൊപ്പമാണെന്നും ആന്റണി പറഞ്ഞു,.
മോഹന്‍ലാലിനെ പൃഥ്വിരാജ് ചതിച്ചതാണെന്നും കഥ മുഴുവന്‍ വ്യക്തമാക്കാതെയാണ് ചിത്രത്തില്‍ അഭിനയിപ്പിച്ചത് എന്നുമായിരുന്നു പ്രചരണം. സംഘപരിവാര്‍ കേന്ദ്രങ്ങളിലടക്കം ഈ പ്രചരണം ശക്തമായിരുന്നു. ഇതിന് മറുപടിയുമായി പൃഥ്വിരാജിന്റെ അമ്മ മല്ലികാ സുകുമാരൻ രംഗത്തെത്തിയിരുന്നു. മോഹന്‍ലാലിന് എല്ലാം അറിയാമെന്നായിരുന്നു മല്ലികയുടെ മറുപടി. ആന്റണി പെരുമ്പാവൂര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയതോടെ മോഹന്‍ലാല്‍ ഒന്നും അറിഞ്ഞില്ലെന്ന പ്രചരണം പൊളിയുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here