സംഘപരിവാര്‍ പറഞ്ഞ കട്ടും മ്യൂട്ടും; എമ്പുരാന്‍ എഡിറ്റഡ് വെര്‍ഷന്‍ ഇന്ന് തന്നെ എത്തിക്കാന്‍ തിരക്കിട്ട നീക്കം

ആര്‍എസ്എസ് അടക്കമുള്ള സംഘപരിവാര്‍ സംഘടനകളുടെ എതിര്‍പ്പ് തണുപ്പിക്കാന്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കിയും ചില ഭാഗങ്ങള്‍ മ്യൂട്ട് ചെയ്തുമുള്ള എമ്പുരാന്റെ പുതിയ പതിപ്പ് ഒരുങ്ങുന്നു. ഇന്ന് തന്നെ പുതിയ പതിപ്പ് എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. വിവാദമുണ്ടായതിനെ തുടര്‍ന്ന് ചില രംഗങ്ങളും പരാമര്‍ശങ്ങളും ഒഴിവാക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.
ആദ്യ ഇരുപത് മിനിറ്റോളം ഒഴിവാക്കണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്ക് പിന്നാലെ അത് മൂന്ന് മിനിറ്റ് ഒഴിവാക്കിയാല്‍ മതിയെന്ന് തീരുമാനമായിട്ടുണ്ട്. വില്ലന്‍ കഥാപാത്രത്തിന്റെ ബജ്രംഗി എന്ന പേരില്‍ മാറ്റം വരുത്തും.ബല്‍രാജ് എന്ന പേര് നല്‍കാനാണ് തീരുമാനം. ഇതോടെ ആദ്യ മിനിറ്റുകളിലെ കലാപരംഗങ്ങളും ബലാത്സംഗ രംഗവും ഒഴിവാകും. ഈ രംഗങ്ങളാണ് സംഘപരിവാറിനെ ഏറെ ചൊടിപ്പിച്ചതും.
മോഹന്‍ലാല്‍ സമൂഹികമാധ്യമങ്ങളിലൂടെ ഖേദപ്രകടനം നടത്തിയത് കൂടാതെ മുതിര്‍ന്ന് ആര്‍എസ്എസ് നേതാക്കളുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു. പൃഥ്വിരാജ് മോഹന്‍ലാലിന്റെ പോസ്റ്റ് പങ്കുവെയ്ക്കുക മാത്രമാണ് ചെയ്തത്. തിരക്കഥ ഒരുക്കിയ മുരളി ഗോപി വിഷയത്തില്‍ മൗനം തുടരുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here