മുഖ്യമന്ത്രി ഏറ്റവും നെറികെട്ട കൂട്ടുകെട്ടുള്ളവന്‍; ഇപി പിന്‍മാറിയത് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന് മനസിലായപ്പോള്‍; ഗുരുതര ആരോപണവുമായി ശോഭ സുരേന്ദ്രന്‍

തൃശൂര്‍ : ബിജെപിയുമായുള്ള ചര്‍ച്ച 90 ശതമാനം പൂര്‍ത്തിയായ ശേഷം ഇടതു മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ പിന്മാറിയത് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന് മനസിലാക്കിയപ്പോഴാണെന്ന് ശോഭ സുരേന്ദ്രന്‍. വര്‍ഷങ്ങളായി പിണറായി വിജയനോപ്പം സഞ്ചരിച്ചയാളാണ് ഇപി. അതുകൊണ്ട് തന്നെ പ്രധാനപ്പെട്ട പല കാര്യങ്ങളും അറിയാമായിരിക്കാം. അതുകൊണ്ട് തന്നെയാകും ഭീഷണിയെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു.

പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് ജയരാജന്‍ തുറന്ന പറഞ്ഞത് നിലനില്‍പ്പ് തന്നെ നഷ്ടമായ സാഹചര്യത്തിലാണ്. പാര്‍ട്ടിയില്‍ നിന്ന് അവഗണനയുണ്ടാകുമ്പോള്‍ മനസ് മരവിച്ചാണ് മറ്റൊരു പ്രസ്ഥാനത്തിലേക്ക് പോകുന്നത്. അത് ഇത്രയും വലിയ ചര്‍ച്ചയാക്കേണ്ട കാര്യമില്ല. രാജ്യത്ത് നിരവധി നേതാക്കള്‍ ബിജെപിയിലേക്ക് വന്നിട്ടുണ്ട്. അവര്‍ക്ക് അര്‍ഹമായ സ്ഥാനവും നല്‍കിയിട്ടുണ്ട്. ത്രിപുരയിലേതു പോലെ ബിജെപി മുഖ്യമന്ത്രിക്ക് പാകമായ മണ്ണായി കേരളം മാറുകയാണെന്നും ശോഭ പറഞ്ഞു. പ്രഗത്ഭരായ ഏഴോളം കോണ്‍ഗ്രസ്-സിപിഎം നേതാക്കന്മാരെ നേരിട്ട് കണ്ടിരുന്നു. ജൂണ്‍ നാലിന് ശേഷം കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് എത്തും. കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് ബിജെപി എത്തുമെന്ന് പറഞ്ഞത് വെറുതെയായിരുന്നില്ലെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

ഇപി ജയരാജന്റെ കൂട്ടുകെട്ട് ശരിയല്ലെന്ന് പറയുന്ന മുഖ്യമന്ത്രിയുടേത് വലിയ കൂട്ടുകെട്ടാണെല്ലോയെന്നും ശോഭ പരിഹസിച്ചു. കരിമണല്‍ കര്‍ത്ത, സൗത്ത് ആഫ്രിക്കയിലെ ബിസിനസുകാരന്‍, ദുബൈ വ്യവസായി ഇവരൊക്കെയാണ് പിണറായിയുടെ കൂട്ട്. ഇത്രയും നെറികെട്ട കൂട്ടുകെട്ടുളള ഒരാള്‍ കേരള രാഷ്ട്രീയത്തില്ലെന്നും ശോഭ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top