അമ്മയും പെണ്‍മക്കളും ആത്മഹത്യ ചെയ്തതില്‍ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍; ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി

ഏറ്റുമാനൂരില്‍ അമ്മയും രണ്ട് പെണ്‍മക്കളും ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്ത് പോലീസ്. തൊടുപുഴ ചുങ്കം വലിയപറമ്പില്‍ നോബി ലൂക്കോസിനെയാണ് ഏറ്റുമാനൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഭാര്യ ഷൈനി മക്കളായ അലീന എലിസബത്ത് നോബി, ഇവാന മരിയ നോബി എന്നിവരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതില്‍ നോബിക്കു പങ്കുണ്ടെന്ന് ആരോപണമുണ്ട്. ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് കസ്റ്റഡിയില്‍ എടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അമ്മയും മക്കളും ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യ. ഭര്‍ത്താവുമായി പിണങ്ങിയ ഷൈനിയും മക്കളും കഴിഞ്ഞ 9 മാസമായി സ്വന്തം വീട്ടിലായിരുന്നു താമസം. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഷൈനി തൊടുപുഴ പൊലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നു വരുന്നതിനിടയിലായിരുന്നു കുടുംബത്തിന്റെ ആത്മഹത്യ. നോബിയുടെ വീട്ടില്‍ കടുത്ത പീഡനം ഷൈനി അനഭവിച്ചിരുന്നു എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
നോബിയുടെ ബന്ധുവായ വൈദികന്റെ പേരിലും ആരോപണമുണ്ട്. ബിഎസ്‌സി നഴ്‌സിങ് പഠിച്ചിട്ടുള്ള ഷൈനിക്ക് ജോലി ലഭിക്കാതിരിക്കാന്‍ ഇയാള്‍ ഇടപെട്ടു എന്നാണ് ആരോപണം. ഇക്കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here