പന്ത്രണ്ട് വാതില്‍ മുട്ടിയിട്ടും തുറന്നില്ല, ക്‌നാനായ സമൂഹത്തിന് തന്നെ നാണക്കേട്; ഷൈനിയുടേയും മക്കളുടേയും മരണത്തില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍

രണ്ട് പെണ്‍മക്കളുമായി ആത്മഹത്യ ചെയ്ത ഷൈനിക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി ക്നാനായ കത്തോലിക്കാ സഭാവിശ്വാസികള്‍. ഷൈനിയുടെ സ്ഥലമായ ഏറ്റുമാനൂരിലെ സെന്റ് തോമസ് ക്നാനായ പള്ളിയില്‍ ഇന്ന് വിശ്വാസികള്‍ പ്രതിഷേധിച്ചു. ഷൈനിക്കും കുട്ടികള്‍ക്കും നീതി കിട്ടണണം. പന്ത്രണ്ട് വാതിലുകളില്‍ പോയി മുട്ടിയെങ്കിലും ഒരു വാതിലുപോലും അവര്‍ക്ക് തുറന്നു കൊടുത്തില്ല. അത് ക്നാനായ സമൂഹത്തിന് തന്നെ നാണക്കേടാണ് എന്നാണ് വിശ്വാസികള്‍ പറയുന്നത്.
ബിഎസ്‌സി നഴ്‌സിങ് ബിരുദധാരിയായ ഷൈനി ജോലിക്കായി 12 ആശുപത്രികളെ സമീപിച്ചിരുന്നു. ഇതില്‍ സഭയുടെ ആശുപത്രിയും ഉണ്ടായിരുന്നു. എന്നാല്‍ കരിയര്‍ ബ്രേക്ക് പറഞ്ഞ് എല്ലായിടത്ത് നിന്നും ഷൈനിയെ മടക്കി. ഇതോടെയാണ് മക്കളേയും കൂട്ടി ആത്മഹത്യ എന്ന തീരുമാനത്തില്‍ എത്തിയത്. ഷൈനിയുടെ ഭര്‍ത്താവ് നോബിയുടെ സഹോദരനായ ഒരു വൈദികനും ഷൈനിക്ക് ജോലി ലഭിക്കാതിരിക്കാന്‍ ഇടപെട്ടു എന്ന് ആരോപണമുണ്ട്. ഇതെല്ലാം ഉന്നയിച്ചാണ് വിശ്വാസികള്‍ പ്രതിഷേധിക്കുന്നത്.
ഷൈനിയെയും മക്കളെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടു എന്നതിൽ ഭര്‍ത്താവ് നോബിയുടെ പള്ളിയിലും കടുത്ത പ്രതിഷേധമുണ്ട്. ഗുരുതര വീഴ്ചയാണ് സഭയുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് മള്ളൂശ്ശേരി സെന്റ് തോമസ് ക്‌നാനായ ഇടവകയിലെ പ്രതിഷേധക്കാര്‍ പറഞ്ഞു. ഷൈനിക്കൊരു ജോലി നല്‍കാന്‍ കഴിയുമായിരുന്നു. സഭാ നേതൃത്വം ഒരു രീതിയിലും ഇടപെട്ടില്ല. ഷൈനിയും മക്കളും ചുങ്കം ക്‌നാനായ ഇടവകക്കാരാണ്. മള്ളുശ്ശേരി സെന്റ്. തോമസ് ക്‌നാനായപ്പള്ളി ഇടവക സമൂഹം പള്ളിയില്‍ അനുശോചന യോഗം ചേര്‍ന്ന ശേഷമാണ് പ്രതിഷേധ പ്രകടനമായി ഇറങ്ങിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here