സര്‍ക്കാര്‍ ഭൂമിയില്‍ തട്ടിപ്പ് സുവിശേഷകന്റെ കുരിശ് കൃഷി; ആത്മീയ കച്ചവടത്തിന്റെ മറവില്‍ റിസോര്‍ട്ട് നിര്‍മ്മാണം

തട്ടിപ്പുകാര്‍ക്കും ആത്മീയ കച്ചവടക്കാര്‍ക്കും മതചിഹ്നങ്ങള്‍ രക്ഷയാവുന്നത് പതിവാണ്. റവന്യൂ ഭുമി കൈയ്യേറി റിസോര്‍ട്ട് പണിത സുവിശേഷകനും കുരിശ് പണിഞ്ഞ് സര്‍ക്കാര്‍ നടപടികളെ ഭീഷണിപ്പെടുത്താന്‍ നോക്കുകയാണ്. റവന്യൂ- പോലീസ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് ഹൈറേഞ്ചിലെ പുതിയ കുരിശ് കൃഷി.

ഇടുക്കി ജില്ലയിലെ പരുന്തുംപാറയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാതിരിക്കാന്‍ കുരിശ് സ്ഥാപിച്ച ആത്മീയ കച്ചവടക്കാരനെതിരെ നടപടി എടുക്കാന്‍ അധികൃതര്‍ മടിക്കുകയാണ്. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫാണ് സര്‍ക്കാര്‍ ഭൂമിയില്‍ പണിയുന്ന റിസോര്‍ട്ടിന് സമീപം കുരിശ് സ്ഥാപിച്ചത്. ജില്ലാ കലക്ടര്‍ കെട്ടിട നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ നിര്‍ദേശിച്ചതിന് പിന്നാലെയാണ് കുരിശ് നിര്‍മാണം. ഇതിന് റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും ആക്ഷേപമുണ്ട്. പരുന്തുംപാറയിലെ മൂന്നേക്കര്‍ 31 സെന്റ് സര്‍ക്കാര്‍ ഭൂമിയിലാണ് കുരിശ് നിര്‍മ്മിച്ചത്. സര്‍ക്കാര്‍ ഭൂമി കയ്യേറി സജിത്ത് വന്‍കിട റിസോര്‍ട്ട് പണിതതായി ഹൈക്കോടതി നിയമിച്ച പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. റവന്യൂ ഭൂമിക്ക് പുറമെ വനമേഖലയിലും കയ്യേറ്റമുണ്ടെന്ന കണ്ടെത്തലിന് പിന്നാലെ വനം വകുപ്പും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ മാസം രണ്ടാം തീയതി പരുന്തുംപാറയിലെ കയ്യേറ്റ ഭൂമികള്‍ കേന്ദ്രീകരിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കി. ഇത് അവഗണിച്ചാണ് കുരിശ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മേഖലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കാന്‍ പീരുമേട് തഹസില്‍ദാരെ ചുമതലപ്പെടുത്തിയിരുന്നു. കയ്യേറ്റ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ലെന്നിരിക്കെ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടയാണ് കുരിശിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പീരുമേട് വില്ലേജില്‍ സര്‍വേ നമ്പര്‍ 543 ല്‍ സജിത്ത് ഭൂമി വാങ്ങിയതായി രേഖയുണ്ടെങ്കിലും റിസോര്‍ട്ട് നിര്‍മാണം നടക്കുന്നത് മഞ്ചുമല വില്ലേജിലെ 441-ാം സര്‍വേ നമ്പറിലാണ്. കൈയ്യേറ്റത്തെ അതിജീവിക്കാനാണ് പ്രാദേശിക സിപിഎം നേതാക്കളുടെ സഹായത്തോടെ കുരിശ് നിര്‍മ്മാണം നടത്തിയതെന്ന് ആക്ഷേപമുണ്ട്.

നാല് നിലകളിലായി 400 പേര്‍ക്ക് താമസിക്കാവുന്ന അഞ്ച് കെട്ടിടങ്ങളാണ് റിസോര്‍ട്ടിനായി പണിയുന്നത്. ഇവിടെ നിര്‍മ്മിച്ചിരിക്കുന്ന വലിയ കുളത്തില്‍ വെള്ളം ശേഖരിക്കുന്നതും അപകടത്തിന് കാരണമാകും എന്നും പരാതിയുണ്ട്. അത്ഭുത രോഗശാന്തി, ധ്യാനം, സുവിശേഷ യോഗങ്ങള്‍ ഒക്കെ നടത്തി ജനങ്ങളില്‍ നിന്ന് കൈക്കലാക്കിയ കാശുപയോഗിച്ചാണ് ഇയാള്‍ റിസോര്‍ട്ട് നിര്‍മ്മാണം നടത്തുന്നത്. വര്‍ഷങ്ങളോളം പെന്തക്കോസ്ത് പാസ്റ്ററായിരുന്ന ഇയാള്‍ ഈയടുത്ത കാലത്ത്, കത്തോലിക്കാ സഭയില്‍ ചേര്‍ന്ന് ആത്മീയ കച്ചവടം നടത്തുകായാണ്. ക്രിസ്ത്യന്‍ ഭക്തി ചാനലുകളിലെ സ്ഥിരം പ്രഭാഷകനാണ് ഇയാള്‍.

2017 ഏപ്രിലില്‍ ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ പാപ്പാത്തിചോലയില്‍ മറ്റൊരു ആത്മീയ വ്യാപാരിയായ ടോം സക്കറിയ സര്‍ക്കാര്‍ ഭുമി കൈയ്യേറി കോണ്‍ക്രീറ്റ് കുരിശ് സ്ഥാപിച്ചത് വന്‍ വിവാദമായിരുന്നു. സ്പിരിറ്റ് ഇന്‍ ജീസസ് എന്ന ക്രിസ്ത്യന്‍ ആത്മീയ സംഘടനയുടെ ചെയര്‍മാനാണ് ടോം സക്കറിയ. പിന്നീട്
കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ച് കുരിശ് പൊളിച്ച് നീക്കിയത്. ശക്തമായ പൊലീസ് കാവലിലാണ് റവന്യു സംഘം ഒഴിപ്പിക്കല്‍ നടത്തിയത്. കുരിശിന് സമീപമുണ്ടായിരുന്ന താത്കാലിക ഷെഡും പൊളിച്ചു മാറ്റിയിരുന്നു.

കുരിശ് പൊളിച്ച റവന്യൂ നടപടിക്കെതിരെ രൂക്ഷമായ വിമര്‍ശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയിരുന്നു. . കുരിശ് പൊളിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവ് സംഭവിച്ചെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ദേവികുളം സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലാണ് കൈയ്യേറ്റത്തെക്കുറിച്ച് അന്വേഷണം നടന്നത്. ഇതേ തുടര്‍ന്നാണ് കുരിശ് പൊളിച്ചുമാറ്റി സ്ഥലം ഒഴിപ്പിക്കാന്‍ സബ് കളക്ടര്‍ ഉത്തരവിട്ടത്. എന്നാല്‍ അന്ന് കുരിശ് പൊളിച്ചുമാറ്റാന്‍ എത്തിയ സംഘത്തെ കയ്യേറ്റക്കാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥര്‍ ഒഴിപ്പിക്കല്‍ നടത്തിയത്. 2282 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയിലാണ് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീസസ് ഇന്‍ സ്പിരിറ്റ് എന്ന സംഘടന കുരിശും താത്കാലിക ഷെഡും സ്ഥാപിച്ച് കൈയ്യേറാന്‍ ശ്രമിച്ചത്. പാപ്പാത്തി ചോലയില്‍ നീക്കം ചെയ്ത കുരിശ് ‘കള്ളന്റെ കുരിശ്’ ആണെന്ന് ബിഷപ്പുമാരും വൈദികരും അഭിപ്രായപ്പെട്ടിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top