ഇടുക്കിയില്‍ പതിനൊന്നുകാരിയെ വില്‍പ്പനയ്ക്ക് വെച്ചു; ‘ഒരു മണിക്കൂറിനു രണ്ടായിരം’; എഫ്ബി പോസ്റ്റ് അന്വേഷണം അവസാനിച്ചത് രണ്ടാനമ്മയില്‍; അറസ്റ്റിനു ഒരുങ്ങി പോലീസ്

ഇടുക്കി: തൊടുപുഴയില്‍ പതിനൊന്നുകാരിയെ വില്‍പ്പനയ്ക്ക് വെച്ച സംഭവം വിവാദമാകുന്നു. കുട്ടിയുടെ അച്ഛനോടുള്ള ദേഷ്യം തീര്‍ക്കാന്‍ രണ്ടാനമ്മയാണ് പെണ്‍കുട്ടിയെ സോഷ്യല്‍ മീഡിയയില്‍ വില്‍പ്പനയ്ക്ക് വെച്ചത്. പതിനൊന്നുകാരിയ്ക്ക് ഒരു മണിക്കൂറിനു രണ്ടായിരം രൂപ എന്ന പരസ്യം കണ്ടു ഞെട്ടിയ നാട്ടുകാരാണ് സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.

കുട്ടിയുടെ അച്ഛനെയാണ് പോലീസ് സംശയിച്ചത്. ക്രിമിനല്‍ പശ്ചാത്തലമുള്ള അച്ഛനെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയതോടെയാണ് സംഭവത്തില്‍ ഇയാള്‍ നിരപരാധിയാണെന്ന് മനസിലായത്. സൈബര്‍ സെല്‍ വഴിയുള്ള അന്വേഷണത്തിലാണ് രണ്ടാനമ്മയാണ് ഈ ചെയ്തിക്ക് പിന്നില്‍ എന്ന് പോലീസ് തിരിച്ചറിഞ്ഞത്. പ്രതി രണ്ടാനമ്മ എന്ന് മനസിലായിട്ടും പോലീസ് അറസ്റ്റ് നടപടിയ്ക്ക് ഒരുങ്ങിയിട്ടില്ല. ഇവര്‍ക്ക് ആറുമാസം പ്രായമുള്ള കുഞ്ഞുണ്ട്‌. അതിനാല്‍ പോലീസ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ ഉപദേശം തേടിയിട്ടുണ്ട്.

പോലീസിന്റെ ചോദ്യം ചെയ്യലില്‍ രണ്ടാനമ്മ കുറ്റം സമ്മതിച്ചു. കുട്ടിയുടെ പിതാവിനോടുള്ള പക തീര്‍ക്കാന്‍ വേണ്ടിയാണ് ഈ എഫ്ബി പോസ്റ്റിട്ടത് എന്നാണ് അവര്‍ പോലീസിനോട് പറഞ്ഞത്. പിതാവിന്റെ ക്രിമിനല്‍ പശ്ചാത്തലം കാരണം അമ്മ ഉപേക്ഷിച്ച് പോയതോടെയാണ് കുട്ടി രണ്ടാനമ്മയുടെ സംരക്ഷണയിലായത്.

രണ്ടാനമ്മയുടെ ആറുമാസം പ്രായമുള്ള കുട്ടിയെ സംബന്ധിച്ച് ദമ്പതികള്‍ക്കിടയില്‍ അസ്വാരസ്യമുണ്ട്. ഈ കുട്ടിയെ അംഗീകരിക്കാന്‍ പിതാവ് തയ്യാറല്ലാത്തതിനാല്‍ പതിനൊന്നുകാരിയെ അംഗീകരിക്കാന്‍ താനും തയ്യാറല്ല എന്നാണ് അവര്‍ പോലീസിനോട് തുറന്നു പറഞ്ഞത്. ഈ തര്‍ക്കമാണ് പതിനൊന്നുകാരിയെ എഫ്ബി പേജില്‍ വില്‍പ്പനയ്ക്ക് വെക്കുന്ന വിധത്തിലേക്ക് പ്രശ്നം വളര്‍ന്നത്. രണ്ടാനമ്മയെ കസ്റ്റഡിയില്‍ എടുക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top