മഹായുതി സഖ്യത്തില്‍ തമ്മിലടി; നേര്‍ക്കുനേര്‍ ബിജെപിയും ഷിന്‍ഡെ വിഭാഗവും; പരിഹരിക്കാന്‍ കഴിയാതെ ഭരണനേതൃത്വം

ബിജെപിയും ശിവസേന ഷിന്‍ഡെ വിഭാഗവും എന്‍സിപിയും ഉള്‍ക്കൊള്ളുന്ന മഹായുതി സഖ്യത്തില്‍ തമ്മിലടി. ശിവസേന ഷിന്‍ഡെ നേതാവ് രാംദാസ് കദമാണ് ബിജെപി പൊതുമരാമത്ത് മന്ത്രി രവീന്ദ്ര ചവാനെതിരെ ആഞ്ഞടിച്ച് രംഗത്തുവന്നത്. രത്‌നഗിരിയിൽ നിന്നുള്ള സേനാ നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമാണ് കദം.മുംബൈ-ഗോവ ഹൈവേയുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടിയാണ് മന്ത്രിക്കെതിരെ രാംദാസ് രംഗത്തുവന്നത്. ചവാനെ വിമര്‍ശിച്ച രാംദാസ് ഒരു പടികൂടി കടന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

“കാര്യക്ഷമത ഇല്ലാത്ത മന്ത്രിയാണ് ചവാന്‍. വെറും റോഡ്‌ പരിശോധന മാത്രമാണ് മന്ത്രി നടത്തുന്നത്. റോഡുകൾ കുണ്ടും കുഴിയും നിറഞ്ഞതാണ്. കൊങ്കണിൽ നിന്നുള്ള ആളുകളുടെ ദുരിതം അവസാനിച്ചിട്ടില്ല, ഞങ്ങളുടെ സർക്കാര്‍എന്താണ് ചെയ്യുന്നതെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.”- കദം പറഞ്ഞു. ഇതിന് കടുത്ത മറുപടിയുമായി ചവാന്‍ രംഗത്തുവന്നു. “കദം നിരക്ഷരനായ വ്യക്തിയാണ്. ദേശീയപാത കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയുടെ കീഴിലാണ്. കദം കഴിഞ്ഞ 30 വര്‍ഷമായി ശിവസേനയ്ക്ക് ഒപ്പമാണ്. 15 വര്‍ഷം മന്ത്രിയുമായിരുന്നു. എന്നിട്ടും അദ്ദേഹം കൊങ്കണിനായി എന്താണ് ചെയ്തത്.” – ചവാന്‍ തിരിച്ചടിച്ചു.

ഇതോടെ പ്രശ്നത്തില്‍ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഇടപെട്ടു. കദം ഇത്തരം പ്രസ്താവനകൾ നടത്തരുത്. തർക്കങ്ങളുണ്ടെങ്കിൽ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം മുന്നണിയില്‍ ചർച്ച ചെയ്യണം. പ്രശ്നം മുഖ്യമന്ത്രി ഷിന്‍ഡേയുടെ ശ്രദ്ധയില്‍പ്പെടുത്തും.” – ഫഡ്നാവിസ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top