വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് കാലടി സര്‍വകലാശാല കാര്യമാക്കുന്നില്ല; എസ്എഫ്‌ഐ മുന്‍നേതാവ് വിദ്യക്ക് ഗവേഷണം തുടരാം

അധ്യാപക നിയമനത്തിനായി വ്യാജരേഖ നിര്‍മ്മിച്ച കേസില്‍ എസ്എഫ്ഐ മുന്‍നേതാവ് കെ.വിദ്യയുടെ പി.എച്ച്.ഡി പഠനം തുടരാമെന്ന് കാലടി സര്‍വകലാശാല. വിദ്യക്ക് പഠനം തുടരാന്‍ തടസ്സങ്ങളില്ലെന്ന് സര്‍വകലാശാല നിയമിച്ച ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് നല്‍കി. കെ. പ്രേംകുമാര്‍ അധ്യക്ഷനായ സിന്‍ഡിക്കറ്റ് സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അടുത്ത അക്കാദമിക് കൗണ്‍സില്‍ ഇത് സംബന്ധിച്ച തീരുമാനം എടുക്കും.

വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കി കോളേജില്‍ അധ്യാപക നിയമനം നേടാന്‍ ശ്രമിച്ചതും ഗവേഷണ പഠനവും തമ്മില്‍ ബന്ധമില്ലെന്നാണ് സിന്‍ഡിക്കറ്റിന്റെ നിലപാട്. സര്‍വകലാശാലക്ക് പുറത്തു നടന്ന പ്രവര്‍ത്തിയുമായി ഗവേഷണത്തെ ബന്ധപ്പെടുത്തേണ്ട കാര്യമില്ലെന്നും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്. ഗവേഷണം തുടരാന്‍ അനുമതി തേടി വിദ്യ സര്‍വകലാശാലക്ക് കത്ത് നല്‍കിയിരുന്നു.

എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച കേസിലാണ് വിദ്യക്കെതിരെ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് വിദ്യക്കെതിരെ ചുമത്തിയത്. അട്ടപ്പാടി ഗവണ്‍മെന്റ് കോളേജില്‍ ഗസ്റ്റ് അധ്യാപികയായി ജോലി നേടാനാണ് മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത്. സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നിയ അട്ടപ്പാടി കോളേജ് പ്രിന്‍സിപ്പലാണ് പോലീസില്‍ പരാതി നല്‍കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top