പാഴ്സലില്‍ ലഹരിമരുന്ന് പിടിക്കപ്പെട്ടെന്ന് പറഞ്ഞ് വ്യാജ വീഡിയോ കോൾ; കൊല്ലം സ്വദേശിക്ക് 40 ലക്ഷം നഷ്ടമായി

കൊല്ലം: വിദേശത്തേക്ക് അയച്ച പാഴ്സലില്‍ എംഡിഎംഎ പിടിക്കപ്പെട്ടെന്ന് അറിയിച്ച് വീഡിയോ കോള്‍ വഴി കൊല്ലം സ്വദേശിയില്‍ നിന്നും 40 ലക്ഷം തട്ടി. പോലീസ് ഉദ്യോഗസ്ഥന്‍ ആണെന്ന വ്യാജേന സംസാരിച്ചയാള്‍ വീഡിയോ കോള്‍ ചെയ്ത് തന്ത്രപരമായി അക്കൗണ്ട് വിവരങ്ങള്‍ മനസിലാക്കി. പരാതിക്കാരന്‍റെ അക്കൗണ്ടിലുള്ള പണം നിയമവിധേയമാണോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഓണ്‍ലൈനായി പണം തട്ടിപ്പ് സംഘത്തിലേക്ക് കൈമാറാന്‍ ആവശ്യപ്പെട്ടു. പണം നല്‍കിയ ശേഷം അവരെ ബന്ധപ്പെടാന്‍ കഴിയാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായത്.

പ്രശസ്ത കൊറിയര്‍ കമ്പനിയുടെ കസ്റ്റമര്‍ സര്‍വ്വീസ് സെന്‍ററില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയ ഫോണ്‍ കോളിലാണ് തട്ടിപ്പിന്‍റെ തുടക്കം. പരാതിക്കാരന്‍ മുംബൈയില്‍ നിന്ന് തായ്ലന്‍റിലേയ്ക്ക് ഒരു പാഴ്സല്‍ അയച്ചിട്ടുണ്ടെന്നും അതില്‍ പാസ്പോര്‍ട്ട്, ക്രെഡിറ്റ് കാര്‍ഡ്, ലാപ്ടോപ് എന്നിവ കൂടാതെ 200 ഗ്രാം എംഡിഎംഎയും കണ്ടെത്തിയെന്നതിനാല്‍ മുംബൈ പോലീസ് പിടിച്ചുവച്ചിരിക്കുകയാണെന്നുമാണ് അറിയിച്ചത്. പാഴ്സല്‍ അയയ്ക്കുന്നതിന് പരാതിക്കാരന്‍റെ അക്കൗണ്ട് നമ്പര്‍, ഫോണ്‍ നമ്പര്‍, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ചിട്ടുണ്ടെന്നും സംഘം പറഞ്ഞു.

താന്‍ മുംബൈയില്‍ പോയിട്ടില്ലെന്നും ഇങ്ങനെ പാഴ്സല്‍ അയച്ചിട്ടില്ലെന്നും വ്യക്തമാക്കിയ പരാതിക്കാരന്‍ കൊല്ലത്ത് പോലീസില്‍ പരാതി നല്‍കാന്‍ പോകുകയാണെന്ന് അറിയിച്ചു. സംഭവം മുംബൈയില്‍ നടന്നതിനാല്‍ അവിടെ പരാതി കൊടുക്കണമെന്ന് പറഞ്ഞ കൊറിയര്‍ പ്രതിനിധി, മുംബൈ സൈബര്‍ ക്രൈം സെല്‍ തലവന്‍ എന്ന പേരില്‍ ഒരാളെ കണക്റ്റ് ചെയ്തു. പരാതിക്കാരന്‍റെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് 13 സ്ഥലങ്ങളില്‍ തീവ്രവാദികള്‍ക്ക് വേണ്ടി അക്കൗണ്ട് ഉണ്ടാക്കിയെന്ന് പറഞ്ഞ് കേസ് അന്വേഷിക്കുന്ന ഐപിഎസ് ഓഫീസറെന്ന വ്യാജേന മറ്റൊരാള്‍ക്ക് ഫോണ്‍ കൈമാറി. വീഡിയോ കോളിനായി സ്കൈപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട തട്ടിപ്പുകാരന്‍ അതിനായി ഒരു ലിങ്ക് അയച്ചുനല്‍കി. വീഡിയോ കോളിലെത്തിയ പോലീസ് ഓഫീസറെന്ന് ഭാവിച്ചയാള്‍ പരാതിക്കാരന്‍റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സമ്പാദ്യവുമെല്ലാം ചോദിച്ചു മനസ്സിലാക്കി. തുടര്‍ന്നാണ് പരിശോധനക്ക് അക്കൗണ്ടിലെ പണം അയച്ചുനല്‍കാന്‍ ആവശ്യപ്പെട്ടത്. 40,30,000 രൂപയാണ് പരാതിക്കാരന്‍ ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കിയത്. സംഭവത്തില്‍ കൊല്ലം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top