കർഷകരുമായി ഇന്ന് വീണ്ടും ചർച്ച; സമരം മൂന്നാം ദിനം; വ്യാപക സംഘര്‍ഷം

ഡല്‍ഹി: രാജ്യത്തെ പ്രക്ഷോഭഭരിതമാക്കി ‘ദില്ലി ചലോ’ മാര്‍ച്ചുമായി പുറപ്പെട്ട കര്‍ഷകരുമായി വീണ്ടും അനുനയചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍. ചണ്ഡീഗഢിലാണ് കര്‍ഷകരുമായി കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, അര്‍ജുന്‍ മുണ്ടെ, നിത്യാനന്ദ് റായ് എന്നിവര്‍ ചര്‍ച്ചകള്‍ നടത്തുന്നത്. കര്‍ഷക സംഘടനകളുമായി ഇന്നലെ നടന്ന ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ ധാരണയായതിനെ തുടര്‍ന്നാണ് ഇന്നത്തെ ചര്‍ച്ച. ഹരിയാന അതിര്‍ത്തിക്കപ്പുറത്ത് ദേശീയപാതയിലാണ് കര്‍ഷകര്‍ ട്രാക്ടറുകളുമായി തമ്പടിച്ചിരിക്കുന്നത്. മൂന്നാം ദിനമായ ഇന്നും സമരം തുടരുകയാണ്.

ചൊവ്വാഴ്ച പഞ്ചാബില്‍നിന്ന് ട്രാക്ടറുകളിലും ട്രക്കുകളിലുമായി പുറപ്പെട്ട കര്‍ഷകര്‍ക്ക് ബുധനാഴ്ചയും ഹരിയാന അതിര്‍ത്തി കടക്കാനായില്ല. ശംഭു, ഖനോരി അതിര്‍ത്തികളടച്ച് സമരക്കാരുടെ വഴിമുടക്കിയിരിക്കുകയാണ്. ഡല്‍ഹി അതിര്‍ത്തികളിലെ റോഡുകളില്‍ മണ്ണുമാന്തിയെത്തിച്ച് ആഴത്തിലുള്ള കിടങ്ങുകളുണ്ടാക്കി. ബാരിക്കേഡുകള്‍ ഭേദിക്കാന്‍ ഒരുസംഘം ശ്രമിച്ചതോടെ കര്‍ഷകര്‍ക്കുനേരേ കണ്ണീര്‍വാതകപ്രയോഗമുണ്ടായി. പോലീസിനുനേരേയും കല്ലേറുനടന്നു.

കേന്ദ്രമന്ത്രിമാരുമായി മുമ്പ് രണ്ടുതവണ ചണ്ഡീഗഢില്‍ നടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ടതോടെയാണ് കര്‍ഷകസംഘടനകള്‍ സമരത്തിനിറങ്ങിയത്. ആകെ ഇരുനൂറോളം കര്‍ഷകസംഘടനകള്‍ സമരത്തിന്റെ ഭാഗമാണ്. പരിഹാരമാണ് വേണ്ടതെന്നും ചര്‍ച്ചകള്‍ക്ക് എപ്പോഴും തയ്യാറാണെന്ന് കര്‍ഷകനേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top