അടൂരിൽ പിഞ്ചുകുഞ്ഞിനെ കൊല്ലാൻ ശ്രമിച്ച അച്ഛൻ അറസ്റ്റിൽ; പോലീസിനെയും ആക്രമിച്ച് പ്രതി 

അടൂരിൽ മദ്യലഹരിയിൽ  29 ദിവസം പ്രായമായ പെൺകുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ അച്ഛൻ അറസ്റ്റിൽ. ഏഴംകുളം നെടുമൺ പത്മവിലാസം വീട്ടിൽ അനന്തകൃഷ്ണനെ(26) അടൂർ പോലീസ് അറസ്റ്റുചെയ്തു. ഇയാളുടെ ഭാര്യ ശില്പ താമസിക്കുന്ന പറക്കോട് ബ്ലോക്ക് പടിയിലുള്ള വാടക വീട്ടിൽവെച്ചാണ് സംഭവം.

ബുധനാഴ്ച രാത്രിയിൽ അമിതമായി മദ്യപിച്ചെത്തിയ ഇയാൾ കട്ടിലിൽ കിടന്ന കുഞ്ഞിന്റെ ഇരു കാലിലും പിടിച്ച് മുകളിലേക്ക് ഉയർത്തി കൊല്ലുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ഇതുകണ്ട് നിലവിളിച്ച ശില്പ കുഞ്ഞിനെ ബലമായി അനന്തകൃഷ്ണൻ്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി. തുടർന്ന് വീട്ടുകാർ അടൂർ പോലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പോലീസിനെ ഇയാൾ അസഭ്യം വിളിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുംചെയ്തു. ഒടുവിൽ മൽപിടിത്തത്തിലൂടെയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. 

സ്റ്റേഷനിലേക്ക് കൊണ്ടുവരും വഴി അനന്തകൃഷണൻ അക്രമാസക്തനായി. പോലീസ് ജീപ്പിന്റെ പിറകിലെ ചില്ല് കൈകൊണ്ടും തലകൊണ്ടും പ്രതി ഇടിച്ച് പൊട്ടിച്ചു. അനന്തകൃഷ്ണനെതിരെ വധശ്രമത്തിനും ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരവും കേസെടുത്തു. ജീപ്പിന്റെ ചില്ല് തകർത്തതിനും ജോലി തടസപ്പെടുത്തിയതിനും പോലീസിനെ ആക്രമിച്ചതിനും ഇയാൾക്കെതിരെ കേസുകൾ എടുത്തിട്ടുണ്ട്.

അനന്തകൃഷ്ണനെതിരെ മുമ്പ് ഭാര്യയുടെ മാതാപിതാക്കളും അടൂർ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും അടൂർ പോലീസ് പറഞ്ഞു. അടൂർ എസ്എച്ച്ഒ ശ്യാം മുരളി, എസ്‌ഐ ബാലസുബ്രഹ്മണ്യൻ, എസ്‌സിപിഒ ബി.മുജീബ്, സിപിഒ ശ്യാംകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top