അൻവറിനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത പോസ്റ്റ് മുക്കി; നേതൃത്വങ്ങളുടെ പ്രതികരണത്തിന് പിന്നാലെ കുറിപ്പ് അപ്രത്യക്ഷമായി


ഇടത് എംഎൽഎ പിവി അൻവറിനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത മുസ്ലിം ലീഗ് പ്രാദേശിക നേതാവിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ചു. ഇടത് എംഎൽഎയെ മുന്നണിയിലേക്ക് ക്ഷണിച്ച് ഒന്നിച്ച് പോരാടാം എന്ന ലീഗ് മണ്ഡലം പ്രസിഡൻ്റ് ഇക്ബാൽ മുണ്ടേരിയുടെ പോസ്റ്റാണ് ഡീലീറ്റ് ചെയ്തത്. യുഡിഎഫ് കൺവീനർ എംഎം ഹസനും ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും രംഗത്ത് വന്നതിന് പിന്നാലെയായിരുന്നു പോസ്റ്റ് അപ്രത്യക്ഷമായത്.


അൻവർ പറയുന്ന പല കാര്യങ്ങളും സത്യമാണെന്നായിരുന്നു പ്രാദേശിക നേതാവ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. പക്ഷേ അത് അംഗീകരിക്കാൻ പിണറായി വിജയന് കഴിയില്ല. പിണറായി വിജയൻ ആരാണെന് ബോധ്യപ്പെടുത്തിയതിന് ശേഷം അൻവർ ലീഗിലെത്തുമെന്ന സൂചനയാണ് ഇക്ബാൽ മുണ്ടേരി പോസ്റ്റിലൂടെ നൽകിയിരുന്നത്. ലീഗിൻ്റെയും യുഡിഎഫിൻ്റേയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അതിൻ്റെ കൂടെ നിൽക്കാൻ പഴയ കോൺഗ്രസുകാരനായ അൻവർ തയാറാകും എന്ന സാധ്യതയും കുറിപ്പിലുണ്ടായിരുന്നു.

ALSO READ: പിവി അൻവർ യുഡിഎഫിലെത്തും? സ്വാഗതം ചെയ്ത് നിലമ്പൂർ ലീഗ്

അൻവറിനെ പോലുള്ള ഒരാളിനെ മുന്നണിക്ക് ആവശ്യല്ലെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് എംഎം ഹസൻ്റെ പ്രതികരണം. ചെങ്കൊടി പിടിച്ച് അൻവർ മുന്നോട്ട് പോകട്ടെ. ഇപ്പോൾ എന്ത് ചക്കര വർത്തമാനം പറഞ്ഞാലും മുന്നണി ഏറ്റെടുക്കില്ല. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം എന്ന പരാമർശമടക്കമുള്ള മുൻ നിലപാടുകൾ പൊറുക്കാനാവില്ലെന്നും ഹസൻ വ്യക്തമാക്കി.

ALSO READ: ‘അൻവർ ചെങ്കൊടി പിടിച്ച് മുന്നോട്ട് പോകട്ടെ’; പ്രാദേശിക ലീഗ് നിലപാട് തളളി ഹസനും കുഞ്ഞാലിക്കുട്ടിയും

അൻവറിനെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നുണ്ടോ എന്ന ചോദ്യം അപ്രസക്തമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. പ്രാദേശിക നേതൃത്വത്തിൻ്റെ നിലപാടിനെപ്പറ്റി അറിയില്ലെന്നും അദ്ദേഹം ഇന്ന് പറഞ്ഞു. അൻവർ യുഡിഎഫിലേക്ക് വരുന്ന കാര്യം തങ്ങളുടെ ചർച്ചയിലോ ചിന്തയിലോ ഇല്ലെന്ന് കഴിഞ്ഞ ദിവസവും ലീഗ് നേതാവ് പ്രതികരിച്ചിരുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം

പിവി അൻവർ പറയുന്ന പല കാര്യങ്ങളും സത്യമാണ്. പക്ഷേ അത് അംഗീകരിക്കാൻ പിണറായി വിജയന് കഴിയില്ല. അതിന് പല കാരണങ്ങളും ഉണ്ട്.

അൻവർ പെട്ടെന്ന് ആർക്ക് മുന്നിലും വഴങ്ങുന്ന പ്രകൃതക്കാരനല്ല. പിണറായിക്കാണെങ്കിൽ തൻ്റെ മുന്നിൽ വഴങ്ങാത്തവനോട് കട്ടക്കലിപ്പുമാണ്.

ഇപ്പോ രണ്ട് ഘട്ടം കഴിഞ്ഞു.

  1. മുഖ്യമന്ത്രിയിൽ വലിയ വിശ്വാസമുണ്ടായിരുന്ന അൻവറിൻ്റെ യുദ്ധപ്രഖ്യാപന ഘട്ടം.
  2. മുഖ്യമന്ത്രിയെ മറ്റുള്ളവർ വല്ലാതെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു എന്ന് കരുതുന്ന ഘട്ടം. മുഖ്യമന്ത്രി തന്നെ തീരെ വിശ്വാസത്തിലെടുക്കുന്നില്ല എന്നതിൽ അൻവറിന് ചെറിയ നിരാശ തോന്നുന്നുണ്ട്.

ഇനി മൂന്നാം ഘട്ടത്തിലേക്ക് കടക്കണം.
യഥാർത്ഥ പിണറായി വിജയൻ ആരാണെന്ന് കൃത്യമായി മനസിലാക്കുന്ന പ്രധാന ഘട്ടമാണത്.
പിണറായിയും, ശശിയും, എം ആർ അജിത് കുമാറും മൂന്നല്ല അതൊന്നാണെന്ന് ബോധ്യപ്പെടുന്ന നിമിഷം.

പിന്നെയാണ് സ്വാതന്ത്ര്യ സമര സേനാനിയായ ഷൗക്കത്തലി സാഹിബിൻ്റെ മകൻ പി.വി.അൻവറിൻ്റെ യഥാർത്ഥ മുഖം പിണറായി കാണേണ്ടത്.

ഈ ഭരണം സംഘ്പരിവാറിന് കുടപിടിക്കുകയാണ് എന്നും, മുഖ്യമന്ത്രിയും അദ്ദേഹത്തിൻ്റെ ഓഫീസും എല്ലാ തരം അഴിമതികളുടെയും കൂത്തരങ്ങായി മാറിയിട്ടുണ്ടെന്നും വർഷങ്ങളായി പറഞ്ഞ് കൊണ്ടിരിക്കുന്ന മുസ്ലിം ലീഗിൻ്റെയും യു.ഡി എഫിൻ്റേയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അതിൻ്റെ കൂടെ നിൽക്കാൻ പഴയ കോൺഗ്രസുകാരനായ അൻവർ തയ്യാറാവുന്ന ഘട്ടത്തിന് അപ്പോഴാണ് സമയമാവുക.

ഈ ദുഷ്ടശക്തികൾക്കെതിരെ , നാടിൻ്റെ നന്മക്ക് വേണ്ടി നമുക്ക് ഒരുമിച്ച് പോരാടാം, !

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top