ദിലീപിനെതിരെ മാധ്യമവിചാരണയെന്ന് മുരളി ഗോപി; സിനിമ സെൻസറിങ്ങ് ജനാധിപത്യവിരുദ്ധം

മലയാള ചലച്ചിത്ര ലോകത്ത് വേറിട്ട കാഴ്ചപ്പാടുള്ള സിനിമകൾക്ക് രൂപം നൽകിയ പ്രതിഭയാണ് മുരളി ഗോപി. തിരക്കഥാകൃത്തായും അഭിനേതാവായും മികവ് തെളിയിച്ച അദ്ദേഹത്തിന് സമൂഹത്തെക്കുറിച്ചും വ്യക്തമായ അഭിപ്രായവും വ്യത്യസ്തമായ വീക്ഷണവുമുണ്ട്. മലയാള സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായ ലൂസിഫർ മുരളിയുടെ തൂലികയിൽ നിന്ന് വിടർന്നതാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിനെതിരാണ് മുരളിയുടെ ചിത്രങ്ങളെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ ഇടതുപക്ഷ സിദ്ധാന്തങ്ങൾക്ക് അല്ല ഭരണകൂട നയങ്ങൾക്കെതിരെയാണ് ശബ്‌ദമുയർത്താൻ ശ്രമിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ഭരണകൂടത്തിന് താല്പര്യമില്ലാത്ത ആശയങ്ങൾ വിലക്കുന്നത് ജനാധിപത്യത്തിന് നിരക്കുന്നതല്ല മറിച്ച് ഏകാധിപത്യത്തിന്റെ ലക്ഷണമാണെന്ന് ‘പ്രസാധകൻ’ ഓണപതിപ്പിന് നൽകിയ അഭിമുഖത്തിൽ മുരളി ഗോപി പറയുന്നു. സിനിമ സെൻസറിങ്ങ് എന്നത് തന്നെ ജനാധിപത്യവിരുദ്ധമാണ്. 18 കഴിഞ്ഞ ഒരു വ്യക്തിക്ക് വോട്ട് അവകാശമുണ്ടെങ്കിൽ ഇഷ്ടമുള്ള സിനിമ സൃഷ്ടിക്കാനും കാണാനുമുള്ള അവകാശവും ഉണ്ടെന്ന് വിശ്വസിക്കുന്നു, പിന്നെ അതിൽ ഒരു സെൻസറിങ്ങ് നടത്തുന്നതിന്റെ യുക്തി മനസിലാകുന്നില്ല.

വലതുപക്ഷ വിരുദ്ധമായ പ്രമേയമാണ് ടിയാൻ എന്ന ചിത്രം പറയുന്നത്. എന്നാൽ ഇടതുപക്ഷ വിരുദ്ധനായി തന്നെ മുദ്രകുത്താൻ ശ്രമിക്കുന്നതിനിടയിൽ പലരും അത് ശ്രദ്ധിച്ചില്ലെന്ന് മുരളി ഗോപി ചൂണ്ടികാണിക്കുന്നു. നടിയെ ആക്രമിച്ച വിഷയത്തിൽ ദിലീപിനെതിരെ മാധ്യമ വിചാരണയാണ് നടന്നതെന്നും കോടതിവിധിക്ക് മുന്നേ മാധ്യമങ്ങൾ വിധി എഴുതുകയും ചെയ്തു. ജനക്കൂട്ട വിചാരണയെപ്പോലെ തന്നെ ആപൽക്കരമാണ് മാധ്യമ വിചാരണയും. ഇരയായ നടിക്കെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും അവരെ ബഹുമാനിക്കുന്നെന്നും മുരളി കൂട്ടിച്ചേർത്തു.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ കൈതേരി സഹദേവൻ കേരള രാഷ്ട്രീയത്തിലെ ഒരു നേതാവുമായി സാമ്യമുണ്ടെന്ന വിമർശനങ്ങളും ആക്ഷേപങ്ങളും തന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഒരു കഥാപാത്രത്തിന്റെ രൂപീകരണത്തിൽ കണ്ടതും കേട്ടതും വായിച്ചറിഞ്ഞതും മനസിലാക്കിയതുമായ ഒരുപാട് കാര്യങ്ങൾ സ്വാധീനിച്ചിട്ടുണ്ടാവാം. അതിൽ ചരിത്രത്തിന്റെയും സമകാലിക രാഷ്ട്രീയത്തിന്റെയുമൊക്കെ പ്രതിഫലങ്ങളും കണ്ടേക്കാം. കലാകാരന്റെ അഭിപ്രായങ്ങൾ എന്നും എപ്പോഴും കക്ഷി രാഷ്ട്രീയത്തിന് അതീതമായിരിക്കണമെന്നാണ് തന്റെ നിലപാടെന്ന് മുരളി ഗോപി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top