മലയാള സിനിമാ റിലീസ് മുടക്കാനുള്ള ‘ഫിയോക്ക്’ നീക്കത്തിൽ എതിർപ്പ് രൂക്ഷം; പിന്മാറണമെന്ന് ഫെഫ്ക; അംഗീകരിക്കില്ലെന്ന് നിർമാതാക്കൾ; തീയറ്റർ ഉടമകളുടെ സംഘടനയിലും ഭിന്നത

കൊച്ചി: തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ സമരപ്രഖ്യാപനത്തില്‍ ചലച്ചിത്ര സംഘടനകള്‍ക്കുള്ള എതിര്‍പ്പ് രൂക്ഷമാകുന്നു. ഏകപക്ഷീയമാണ് സംഘടനയുടെ വിശദീകരണമെന്നാണ് ഉയരുന്ന വിമര്‍ശനം. ഫെഫ്ക അടക്കമുള്ള സംഘടനകള്‍ ഇതിനെതിരെ രംഗത്തു വന്നു. ഫിയോക്കിനുള്ളിലും എതിര്‍പ്പ് രൂക്ഷമാണ്. പ്രൊഡ്യുസേഴ്‌സ് അസോസിയേഷനും ഇതിനോട് യോജിക്കുന്നില്ല. ശ്രീഗോകുലം മൂവീസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസ് പ്രദര്‍ശനത്തിന് എത്തിക്കുന്ന ‘മഞ്ഞുമ്മല്‍ ബോയ്സ്’ 22ന് തന്നെ റിലീസ് ചെയ്യാനാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം. ഫിയോക്കിന്റെ ഔദ്യോഗിക നേതൃത്വത്തിലുള്ളവരുടെ സമര പ്രഖ്യാപനത്തെ വെല്ലുവിളിച്ചാണ് ഇത്. ഈ സിനിമയ്ക്ക് റിലീസ് സാഹചര്യമൊരുക്കാന്‍ കേരളത്തിലെ ബഹുഭൂരിപക്ഷം തിയേറ്റര്‍ ഉടമകളും തയ്യാറായിട്ടുണ്ട്. ഇത് ഫിയോക് നേതൃത്വത്തെ ഞെട്ടിച്ചു. ഇത് മറയ്ക്കാന്‍ വേണ്ടി കഴിഞ്ഞ ദിവസം വീണ്ടും സമര പ്രഖ്യാപനം നടത്തുകയായിരുന്നു ഫിയോക്. 23മുതലാണ് സമരം എന്നാണ് പ്രഖ്യാപനം. അതുകൊണ്ട് തന്നെ മഞ്ഞുമ്മല്‍ ബോയ്‌സ് പ്രദര്‍ശനത്തിന് എത്തും. സമരപ്രഖ്യാപനത്തില്‍ അതിരൂക്ഷമായ വിമര്‍ശനമാണ് മലയാള സിനിമയിലെ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയും ഉര്‍ത്തുന്നത്.

സമര പ്രഖ്യാപനം പത്ര–ദൃശ്യ മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞു. മലയാള സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിക്കില്ല എന്നാണ് ഫിയോക് പറയുന്നത്. അത് അങ്ങേയറ്റം അപലപനിയവും പ്രതിഷേധാര്‍ഹവുമാണ്. മലയാള സിനിമയോട്, അതില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരോട്, തൊഴിലാളികളോട്, നടീനടന്മാരോട്, മലയാള സിനിമയുടെ മഹത്തായ ചരിത്രത്തോട്, മലയാള സിനിമയെ നെഞ്ചേറ്റുന്ന കോടിക്കണക്കിന് ആസ്വാദകരോട്, മാതൃഭാഷാ സ്‌നേഹികളോട്, പൊതുസമൂഹത്തോട് കാട്ടുന്ന അവഹേളനമാണിത്. അങ്ങെയറ്റം നിന്ദ്യമായ ഈ നിലപാട് പുന: പരിശോധിക്കണമെന്ന് ഫിയോക്കിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. ഇത്തരം സമര പ്രഖ്യാപനങ്ങള്‍ മലയാള സിനിമയെ നശിപ്പിക്കുമെന്നതാണ് ഫെഫ്കയുടെ നിലപാട്. മലയാള സിനിമാ സംഘടനകള്‍ക്കുള്ളിലെ എതിര്‍പ്പിന് തെളിവാണ് ഫെഫ്കയുടെ വിശദീകരണവും.

ഫിയോകിന്റെ ജനറല്‍ബോഡി ദിവസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്നിരുന്നു. ഈ മാസം 21 മുതല്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന തീരുമാനം എടുക്കാനായിരുന്നു ഫിയോക്കിലെ ചിലരുടെ ശ്രമം. ഇതിനെ വലിയൊരു വിഭാഗം എതിര്‍ത്തു. അതിനെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി അവര്‍ യോഗത്തില്‍ നിന്നും ഇറങ്ങി പോയി. അതിന് ശേഷവും റിലീസ് ചെയ്യില്ലെന്ന പ്രഖ്യാപനം എത്തി. ഇതോടെ ഫിയോക്കിലെ എതിര്‍പ്പ് മറനീക്കി പുറത്തു വന്നു. ഈ സാഹചര്യത്തിലും സിനിമകള്‍ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം. ഇതിനോടൊപ്പം ചേര്‍ന്ന് നില്‍ക്കാനാണ് ഫിയോക്കിലെ വലിയൊരു വിഭാഗത്തിന്റെ തീരുമാനം. ഇത് ഫിയോക്കിലെ പിളര്‍പ്പിന് സാഹചര്യമൊരുക്കും. ഇതിനൊപ്പം ഫെഫ്കയെടുക്കുന്ന ഉറച്ച നിലപാടും ഫിയോക്ക് ഭാരവാഹികളെ സമ്മര്‍ദ്ദത്തിലാകും. എല്ലാ സിനിമാ സംഘടനകളുമായി കൂടിയാലോചിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന തത്വത്തിന്റെ ലംഘനമാണ് ഫിയോക്കിലെ ഒരു വിഭാഗം നടത്തുന്നത്. സമരം പൊളിയുമെന്ന് ഉറപ്പായതോടെ സമരം തുടങ്ങുന്നത് 23ലേക്ക് മാറ്റി.

ഫിയോക്കിന്റെ ജനറല്‍ ബോഡിക്ക് വലിയൊരു വിഭാഗം തിയേറ്റര്‍ ഉടമകള്‍ പങ്കെടുത്തിരുന്നില്ല. നേതൃത്വത്തിന്റെ സിനിമാ മേഖലയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനത്തിലെ വിയോജിപ്പുമായിട്ടായിരുന്നു ഇത്. അന്യഭാഷാ സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിക്കാനുള്ള ഫിയോക്കിലെ ചിലരുടെ താല്‍പ്പര്യം മലയാള സിനിമയെ തകര്‍ക്കും. ഇത് മനസ്സിലാക്കിയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും മഞ്ഞുമ്മല്‍ ബോയ്സ് പ്രദര്‍ശനവുമായി മുമ്പോട്ട് പോകാന്‍ തീരുമാനം എടുത്തത്. ഒടിടി റിലീസിന് സിനിമ നേരത്തെ കൊടുക്കുന്നുവെന്നതാണ് തിയേറ്റര്‍ ഉടമകളുടെ ആരോപണം. എന്നാല്‍ അന്യഭാഷാ ചിത്രങ്ങള്‍ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഒടിടിയില്‍ വരുന്നവയാണ്. അതുകൊണ്ട് തന്നെ മലയാള സിനിമയ്‌ക്കെതിരായ സമരപ്രഖ്യാപനത്തിന് ഫിയോക് പറയുന്ന ന്യായങ്ങള്‍ നിലനില്‍ക്കുന്നതെല്ലെന്നാണ് ഭൂരിഭാഗം സിനിമാ സംഘടനകളും പറയുന്നത്. അടുത്ത ആഴ്ചയും മലയാള സിനിമകളുടെ റിലീസ് ഉറപ്പിക്കാനാണ് നീക്കം.

മുമ്പ് ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള ഫെഡറേഷനായിരുന്നു തിയേറ്ററുകളുടെ പ്രമുഖ സംഘടന. റിലീസുമായി ബന്ധപ്പെട്ട സമരങ്ങളെ തുടര്‍ന്ന് ഫെഡറേഷന്‍ പിളര്‍ന്ന് ഫിയോക് ഉണ്ടായി. ഫെഡറേഷന്റെ നേതൃത്വത്തില്‍ ദിവസങ്ങള്‍ നീണ്ട തിയേറ്റര്‍ അടച്ചിടലിന്റെ പരിണിത ഫലമായിരുന്നു ഇത്. നടന്‍ ദിലീപും മോഹന്‍ലാലിന്റെ പിന്തുണയുള്ള ആന്റണി പെരുമ്പാവൂരുമായിരുന്നു ഫിയോക്കിന് പിന്നില്‍ നിന്ന പ്രധാനികള്‍. ഇന്ന് രണ്ടു പേരും ഫിയോക്കില്‍ സജീവമല്ല. അഞ്ചല്‍ വിജയകുമാറാണ് നിലവില്‍ ഫിയോക്കിന്റെ അധ്യക്ഷന്‍. വിജയകുമാറാണ് പുതിയ സമര പ്രഖ്യാപനത്തിന് പിന്നില്‍. അഞ്ചല്‍ വിജയകുമാറിനോട് ഫിയോക്കിലെ ബഹുഭൂരിഭാഗം പേരും വിയോജിക്കുകയാണ് എന്നാണ് മനസ്സിലാകുന്നത്. ഇതിന് തെളിവാണ് 21ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ച സമരം 23ലേക്ക് നീട്ടിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top