നിത്യച്ചെലവിന് പണമില്ല; ഭൂമി പണയം വെയ്ക്കാന്‍ കേരള കാർഷിക സർവകലാശാല തീരുമാനം

തൃശ്ശൂർ: നിത്യച്ചെലവുകള്‍ നടത്താന്‍ വകയില്ലാതെ നില്‍ക്കുന്ന കേരള കാർഷിക സർവകലാശാല ഭൂമി പണയപ്പെടുത്തി കടമെടുക്കുന്നു. 40 കോടി കടമെടുക്കാനാണ് തീരുമാനം. സർവകലാശാലയുടെ സ്ഥലം ദേശസാത്‌കൃത ബാങ്കുകളിലോ കേരള ബാങ്കിലോ പണയപ്പെടുത്താനാണ് തീരുമാനം.

സർക്കാരിൽനിന്നുള്ള സാമ്പത്തികസഹായം ചുരുക്കിയതോടെ സര്‍വ്വകലാശാല പ്രതിസന്ധിയിലാണ്. സർക്കാർ നൽകുന്ന വിഹിതം മൂന്നു വർഷമായി ഉയർത്തുന്നില്ലെന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. മൂന്നുവർഷമായി 408 കോടിയാണ് ബജറ്റിൽ വകയിരുത്തുന്നത്.

സർക്കാർ നൽകുന്ന വിഹിതം ഓരോ വർഷവും 10 ശതമാനം തുക വർധിപ്പിക്കാറാണ് പതിവ്. എന്നാല്‍ മൂന്നു വർഷമായി ഈ തുക ഉയർത്തുന്നില്ല. ശമ്പളത്തിനായി മാസം വേണ്ടത് 33കോടിയാണ്. മാസമുള്ള വരുമാനം 1.68 കോടി മാത്രവും. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.

പ്രതിസന്ധി തുടരുന്നതിനാല്‍ പുതിയ കോഴ്സുകളാരംഭിക്കാൻ സര്‍വ്വകലാശാലയ്ക്ക് കഴിയുന്നില്ല. ഇതോടെയാണ് ഭൂമി പണയപ്പെടുത്തി വായ്പയെടുക്കാൻ സർവകലാശാലയുടെ ഭരണസമിതി തീരുമാനമെടുത്തത്. ഈ തുക സർവകലാശാലയെ കടത്തിൽനിന്ന് കരകയറ്റാൻ പര്യാപ്തവുമല്ല.

കൂടുതൽ പണം സ്വരൂപിക്കാനായി പുതിയ കോഴ്സുകളിൽ ചേരുന്ന എൻ.ആർ.ഐ -ഇന്റർനാഷണൽ വിദ്യാർഥികളിൽനിന്ന് വലിയ തോതിൽ റീഫണ്ടബിൾ കോഷൻ ഡെപ്പോസിറ്റ് വാങ്ങാനും സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top