തിരുവനന്തപുരത്ത് അജ്ഞാത സ്ത്രീ വീട്ടിൽകയറി വെടിവച്ചു; ഉപയോഗിച്ചത് എയർഗൺ

എയർഗൺ ഉപയോഗിച്ച് വീടുകയറി നടത്തിയ ആക്രമണത്തില്‍ തിരുവനന്തപുരം ചെമ്പകശേരി സ്വദേശിയായ വീട്ടമ്മക്ക് പരുക്ക്. നാഷണൽ റൂറൽ ഹെൽത്ത് മിഷനിൽ പിആർഒ ആയ ഷിനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മുഖംമറച്ചെത്തിയ സ്ത്രീയാണ് വെടിവച്ചതെന്നാണ് ഷിനിയുടെ മൊഴി. രാവിലെ എട്ടരയോടെ ആമസോൺ പാഴ്സൽ നൽകാനാണ് എന്ന പേരിലാണ് ഇവർ എത്തിയത്. ചെമ്പകശേരി പെരുന്താന്നി പോസ്റ്റോഫിസിന് സമീപത്തുള്ള വീട്ടിലാണ് സംഭവം.

വീട്ടുകാർ ആദ്യം സംസാരിച്ചപ്പോൾ ഷിനിക്ക് നേരിട്ടേ പാഴ്സല്‍ കൈമാറുകയുള്ളു എന്ന് വന്ന സ്ത്രീ അറിയിച്ചു. തുടർന്ന് ഷിനിയെത്തിയപ്പോൾ പേര് ചോദിച്ച് ഉറപ്പാക്കി. തുടർന്ന് ഒപ്പിട്ട് കൈപ്പറ്റണമെന്ന് ആവശ്യപ്പെട്ടത് പ്രകാരം ഒപ്പിടുമ്പോഴാണ് വെടിവച്ചത്. ഒരു വെടി ഷിനിയുടെ കയ്യിൽ കൊണ്ടു. മറ്റുള്ളവ വീടിൻ്റെ ഭിത്തിയിൽ തറച്ചു. വഞ്ചിയൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇവിടേക്കുള്ള വഴിയിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുകയാണ് പൊലീസ്.

പരുക്കേറ്റ ഷിനിയെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ല. പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷമാണ് വെടിവച്ചത് എന്നതിൽ നിന്ന് ഷിനിയെ നേരിട്ട് അറിയുന്നവരല്ല വന്നതെന്ന് വ്യക്തം. അല്ലാതെ എങ്ങനെ വൈരാഗ്യം ഉണ്ടാകുന്നു എന്നതിൻ്റെ സാധ്യതകളാണ് പരിശോധിക്കുന്നത്. ഷിനിയുടെ മൊഴി വിശദമായി രേഖപ്പെടുത്തുന്നുണ്ട്. മുഖം മറച്ചെത്തിയ സ്ത്രീ ഒറ്റയ്ക്കാണോ ഒപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നതിനെപ്പറ്റി അന്വേഷിച്ചുവരികയാണെന്നും വഞ്ചിയൂർ പൊലീസ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top