വ്യാജ ഏറ്റുമുട്ടലിൽ ആദ്യമായി പോലീസുകാർ കുറ്റക്കാരെന്ന് കണ്ടെത്തൽ; എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് പ്രദീപ് ശർമ്മക്ക് ജീവപര്യന്തം വിധിച്ച് ബോംബൈ ഹൈക്കോടതി

മുംബൈ: രാജ്യത്ത് ആദ്യമായി വ്യാജ ഏറ്റുമുട്ടലിൽ പോലീസുകാര്‍ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി. മുംബൈ പോലീസിലെ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് പ്രദീപ് ശർമ്മ ഉൾപ്പെടെ 12 പോലീസുകാർക്കാണ് ബോംബൈ ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. മറ്റൊരാൾക്കും ജീവപര്യന്തം വിധിച്ചിട്ടുണ്ട്. പതിനെട്ട് വർഷം മുൻപ് നടന്ന സംഭവത്തിലാണ് കോടതിയുടെ നടപടി.

2006ൽ ലഖൻ ഭയ്യ എന്നറിയപ്പെട്ടിരുന്ന രാംനാരായണ്‍ ഗുപ്തയെ അധോലോക സംഘത്തലവൻ ഛോട്ടാ രാജന്റെ സഹായിയാണെന്ന് ആരോപിച്ച് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി എന്നാണ് കേസ്. കേസിൽ ആറു പേരെ കോടതി വെറുതെവിട്ടു. പോലീസ് സ്‌ക്വാഡ് രൂപീകരിച്ചത് മുതൽ വ്യാജ ഏറ്റുമുട്ടൽ നടത്തിയതുവരെ എല്ലാം മുൻകൂട്ടി നിശ്ചയിച്ചതുപ്രകാരമാണെന്ന പ്രോസിക്യൂഷൻ വാദം തെളിഞ്ഞെന്ന് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ രേവതി മൊഹിതെ ടെറെ, ഗൗരി ഗോഡ്‌സെ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സംഭവത്തിന്റെ ഏക ദൃക്‌സാക്ഷിയായ അനിൽ ഭേഡ 2011ൽ കോടതിയിൽ മൊഴി നൽകുന്നതിന് ദിവസങ്ങൾ മുൻപ് ദാരുണമായി കൊല്ലപ്പെട്ടു. അതിനു പിന്നിലെ പ്രതികളെ ഇതുവരെ കണ്ടെത്താൻ സാധിക്കാത്തത് തികഞ്ഞ നാണക്കേടും നിയമത്തെ പരിഹസിക്കുന്നതിന് തുല്യവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രദീപ് ശർമ്മയോട് മൂന്നാഴ്ചയ്ക്കകം കീഴടങ്ങാനും കോടതി നിർദേശിച്ചു.

മുഖ്യപ്രതിയായ പ്രദീപ് ശർമ്മയെ 2013ൽ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ മറ്റ് മൂന്ന് പോലീസുകാർ നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തെന്നും 18 പേർ സഹായിച്ചെന്നും കണ്ടെത്തിയിരുന്നു. ഈ വിധിക്കെതിരെ നൽകിയ അപ്പീലാണ് ഹൈക്കോടതി ഇപ്പോൾ പരിഗണിച്ചത്. ലഖന്റെ സഹോദരൻ രാംപ്രസാദ്‌ ഗുപ്‌തയാണ് ഹർജി നൽകിയത്. ലഖന്റെ ബിസിനസ് പങ്കാളിയുമായി ചേർന്ന് പ്രദീപ് ശർമ്മ നടത്തിയ ഗുഡാലോചനയുടെ ഫലമാണ് വ്യാജ ഏറ്റുമുട്ടലെന്ന് കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ടും നൽകിയിരുന്നു. 2019ല്‍ ജോലി രാജിവച്ച പ്രദീപ്‌ ശര്‍മ്മ ശിവസേനയില്‍ ചേര്‍ന്നിരുന്നു. മുംബൈ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top