പതാക നിയമവും നരേന്ദ്ര മോദി വരുത്തിയ മാറ്റവും; എല്ലാവര്‍ക്കും ദേശീയ പതാക ഉയര്‍ത്താനുള്ള അവകാശം കിട്ടിയതെങ്ങനെ?

2002ന് മുമ്പ് രാജ്യത്തിൻ്റെ ദേശീയ പതാക എല്ലാ ദിവസങ്ങളിലും (എല്ലാ സമയങ്ങളിലും) ഉപയോഗിക്കാനുള്ള അനുവാദമുണ്ടായിരുന്നില്ല. ഭരണഘടനാ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫിസുകളിലും സര്‍ക്കാരിലെയും നീതിന്യായവ്യവസ്ഥയിലെയും ചില ഉന്നത പദവികളിലുള്ളവര്‍ക്കു മാത്രമേ എല്ലാ സമയത്തും ദേശീയപതാക പ്രദര്‍ശിപ്പിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. ദേശിയ പതാക ഉപയോഗിക്കാനും ഉയർത്താനുമുള്ള അവകാശം മൗലീകാവകാശമായി പ്രഖ്യാപിച്ചതിന് പിന്നിൽ നവീന്‍ ജിന്‍ഡാല്‍ എന്ന മനുഷ്യന്‍റെ വലിയൊരു നിയമ പോരാട്ടത്തിൻ്റെ കഥയുണ്ട്. തന്റെ ഫാക്ടറിക്ക് മുന്നില്‍ ഉയര്‍ത്തിയ ദേശീയ പതാക എടുത്തുമാറ്റണമെന്ന ഉത്തരവിനെ തുടര്‍ന്നായിരുന്നു അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. ഇതിനെത്തുടര്‍ന്ന് 2002 ജനുവരി 26 മുതൽ രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും ദേശീയ പതാക ഉയര്‍ത്താന്‍ അനുവാദം നല്‍കിക്കൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തില്‍ വന്നത്.

ALSO READ: 77-ാമതോ 78-ാമതോ? 2024ൽ ആഘോഷിക്കുന്നത് എത്രാമത് സ്വാതന്ത്ര്യ ദിനം? ഉറപ്പിച്ച് പറയാൻ എത്ര പേർക്കാകും

നവീൻ ജിൻഡാലിൻ്റെ നിയമ പോരാട്ടത്തിൻ്റെ ചരിത്രം

വ്യവസായിയും ലോക്‌സഭാ അംഗവുമായിരുന്ന നവീന്‍ ജിന്‍ഡാല്‍ റായ്ഗഡിലെ തന്റെ ഫാക്ടറിക്കു മുകളില്‍ 1992ല്‍ ദേശീയ പതാക ഉയര്‍ത്തിയെങ്കിലും പോലീസ് കണ്ടുകെട്ടി. ഇതിനെതിരെ പൊതുതാല്‍പര്യ ഹര്‍ജിയുമായി അദ്ദേഹം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.

ഉചിതമായ രീതിയില്‍ ദേശീയ പതാക പ്രദര്‍ശിപ്പിക്കുന്നത് ഇന്ത്യന്‍ പൗരന്‍ എന്ന നിലയ്ക്ക് തന്റെ അവകാശമാണെന്നും അത് തനിക്ക് രാജ്യത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനുള്ള മാര്‍ഗമാണെന്നുമായിരുന്നു ജിന്‍ഡാലിന്റെ വാദം. അത് അംഗീകരിച്ച കോടതി വ്യക്തികള്‍ക്ക് അവരുടെ സ്ഥലങ്ങളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ 1995ല്‍ അനുമതി നല്‍കി. വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചര്‍ച്ചകള്‍ ഉണ്ടായി. തുടര്‍ന്ന് വിഷയം സുപ്രീംകോടതിയിലും എത്തി.

ഹൈക്കോടതി വിധി അംഗീകരിച്ച സുപ്രീംകോടതി വിഷയം പഠിക്കാന്‍ സമിതി സമിതി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് പൊതുജനങ്ങള്‍ക്കുകൂടി പതാക പ്രദര്‍ശിപ്പിക്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുന്ന പതാകനിയമം 2002 ജനുവരി 26ന് പ്രാബല്യത്തില്‍ വന്നത്. അതിലെ ചില വ്യവസ്ഥകളില്‍ 2022ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഭേദഗതി വരുത്തിയിരുന്നു.

പതാക നിയമം 2002 (ഭേദഗതികൾ ഉൾപ്പെടെ)

  • 2002ലെ പതാകനിയമപ്രകാരം പൊതു/സ്വകാര്യ സ്ഥാപനത്തിലെ അല്ലെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ അംഗത്തിന് എല്ലാ ദിവസങ്ങളിലും അവസരങ്ങളിലും ആചാരപരമായോ അല്ലാതെയോ ദേശീയ പതാക ഉയര്‍ത്തുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യാം. ഇത് പതാകയുടെ അന്തസിനും ബഹുമാനത്തിനും യോജിച്ച നിലയില്‍ ആയിരിക്കണം.
  • 2022 ജൂലൈ 19ലെ ഉത്തരവ് പ്രകാരം, പതാക നിയമത്തിലെ ഭാഗം രണ്ടിലെ ഖണ്ഡിക 2.2ല്‍ ഉള്‍പ്പെടുന്ന ഉപവകുപ്പില്‍ ഭേദഗതി വരുത്തിയിരുന്നു. ഇതനുസരിച്ച് പൊതുസ്ഥലത്തോ വ്യക്തികളുടെ വീട്ടിലോ ദേശീയപതാക പകലും രാത്രിയും തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കാം. അതിനുമുമ്പ് സൂര്യോദയത്തിനും അസ്തമയത്തിനും ഇടയില്‍ മാത്രമേ പതാക ഉയര്‍ത്തി പ്രദര്‍ശിക്കാന്‍ ആവുമായിരുന്നുള്ളൂ.
  • ദേശീയ പതാക ദീര്‍ഘ ചതുരാകൃതിയില്‍ ആയിരിക്കണം. പതാകയ്ക്ക് ഏത് വലുപ്പവും ആകാം. എന്നാല്‍ നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം.
    ആദരവോടെയും വളരെ വ്യക്തമായ സ്ഥാനത്തുമായിരിക്കണം ദേശീയപതാക പ്രദര്‍ശിപ്പിക്കേണ്ടത്.
  • കേടുപാടുകള്‍ സംഭവിച്ചതോ കീറിയതോ ആയ പതാക പ്രദര്‍ശിപ്പിക്കാന്‍ പാടില്ല
    ഒരു കൊടിമരത്തില്‍ ദേശീയ പതാകയോടൊപ്പം മറ്റേതെങ്കിലും പതാകകള്‍ ഉയര്‍ത്താന്‍ പാടില്ല.
  • മറ്റു പതാകകളോ കൊടിതോരണങ്ങളോ ദേശീയപതാകയ്ക്കു മുകളിലോ അരികിലോ ഉയര്‍ത്തരുത്.

അതേസമയം, പതാകനിയമത്തിന്റെ ഒന്‍പതാം ഭാഗം മൂന്നില്‍ പരാമര്‍ശിച്ചിരിക്കുന്ന വിശിഷ്ട വ്യക്തികള്‍ (രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്‌, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍…) എന്നിവരുടെ വാഹനത്തില്‍ ഒഴികെയുള്ള ഒരു വാഹനത്തിലും പതാക പാറാന്‍ പാടില്ല

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top