സംസ്ഥാന സർക്കാരിൻ്റെ ‘ഉന്നതി’ വഴി വിദേശ പഠനസൗകര്യം; 20 പേർക്ക് മലേഷ്യൻ സ്കോളർഷിപ്പ്; ധാരണയായത് CEO എൻ.പ്രശാന്തും അൽബുഖരി വാഴ്സിറ്റിയുമായി നടത്തിയ ചർച്ചയിൽ

തിരുവനന്തപുരം: പട്ടിക ജാതി- പട്ടികവർഗ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ‘ഉന്നതി’ വഴി തെരഞ്ഞെടുക്കപ്പെടുന്ന 20 പട്ടിക വിഭാഗ വിദ്യാർത്ഥികൾക്ക് മലേഷ്യയിലെ അൽബുഖരി സർവ്വകലാശാലയിൽ നിന്ന് ഫുൾ സ്‌കോളർഷിപ്പ് ലഭിക്കും. ഉന്നതി സിഇഒ എൻ.പ്രശാന്തുമായി നടത്തിയ ചർച്ചകളെത്തുടർന്നാണ് സ്‌കോളർഷിപ്പിന്റെ കാര്യത്തില്‍ ധാരണയായത്. നൊബേൽ ജേതാവ് പ്രൊഫ.മുഹമ്മദ് യൂനുസ് ചാൻസലറായ സർവ്വകലാശാലയാണ് അൽബുഖരി.

പിന്നാക്കമേഖലകളിൽ നിന്നുള്ള മികച്ച വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസം നൽകാനായി പ്രവർത്തിക്കുന്ന അൽബുഖരി ഫൗണ്ടേഷൻ നിലവിൽ 1272 കുട്ടികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നുണ്ട്. അതിൽ 83 ശതമാനവും മറ്റു രാജ്യങ്ങളിൽനിന്നുള്ളവരാണ്. സർവ്വകലാശാലയുടെ സ്‌കോളർഷിപ്പ് കമ്മിറ്റി തെരഞ്ഞെടുക്കുന്നവർക്ക് വരുന്ന ഒക്ടോബർ മാസത്തിൽ ഫുൾ സ്‌കോളർഷിപ്പോടെ പ്രവേശനം ലഭിക്കും. വിമാനയാത്രാച്ചെലവ്, വിസ ചാർജുകൾ, അനുബന്ധ ഫീസുകൾ, വിദ്യാർഥി സുരക്ഷാ നിക്ഷേപം എന്നിവ ഉന്നതി വഹിക്കും.

പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപെട്ടവരുടെ തൊഴിലില്ലായ്മ പരിഹരിക്കാനായും വിദ്യാഭ്യാസ, ആരോഗ്യ, സാമ്പത്തിക ഉന്നമനത്തിനായും പട്ടികജാതി, പട്ടികവർഗ്ഗ ക്ഷേമമന്ത്രി ചെയർമാനായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയാണ്‌ ‘ഉന്നതി’. ഇൻ്റേണ്‍ഷിപ്പ്, സന്നദ്ധസേവന രീതിയിലാണ് ഉന്നതിയിലെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരുന്നത്. മലേഷ്യയിലെ തന്നെ മറ്റ് ചില സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ഫീസ് ഉളവ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് പട്ടികജാതി, പട്ടിക വര്‍ഗ ക്ഷേമമന്ത്രി കെ.രാധാകൃഷ്ണന്‍ അറിയിച്ചു.

ഓസ്ട്രേലിയയിലെ ക്വീൻസ് ലാൻ്റ് സർവ്വകലാശാലയുമായി നഴ്സിംഗ്‌ വിദ്യാർത്ഥികൾക്ക്‌ ആനുകൂല്യങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്‌. പട്ടികവിഭാഗത്തിലെ 310 കുട്ടികൾക്ക്‌ പ്രതിവർഷം വിദേശ സർവ്വകലാശാലകളിൽ ഉന്നത വിദ്യാഭ്യാസം സൗജന്യമായി നൽകുന്നതിന്‌ പുറമേയാണ്‌ വിദേശ സർവ്വകലാശാലകളുമായി നേരിട്ടുള്ള ധാരണ. ഒഡെപെക്‌ മുഖാന്തരം നടപ്പിലാക്കുന്ന വിദേശപഠന പദ്ധതിവഴി 25 ലക്ഷം രൂപ ഓരോ വിദ്യാർത്ഥിക്കും ലഭിക്കുന്നുണ്ട്‌.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top