തിരുത്തല്‍ ശക്തിയാകാന്‍ പഴയ വിഎസ് പക്ഷ നേതാക്കള്‍; പിആര്‍ വിവാദം അംഗീകരിക്കാന്‍ കഴിയില്ല; സംസ്ഥാന സമിതിയില്‍ പിണറായിയെ നിര്‍ത്തിപ്പൊരിച്ചു

സിപിഎം സംസ്ഥാന സമിതിയില്‍ വിഭാഗീയ കാലത്തിന് ശേഷം പിണറായി വിജയനെതിരെ ഇന്നലെ ഉയര്‍ന്ന്ത് രൂക്ഷമായ വിമര്‍ശനം. വിഎസ് – പിണറായി വിഭാഗീയത കൊടുമ്പിരികൊണ്ട കാലത്ത് ചില നേതാക്കള്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ വെട്ടിനിരത്തലും ഒതുക്കലുമായി പിണറായി പാര്‍ട്ടിയില്‍ കളംപിടിച്ചതോടെ പേരിന് പോലും ഒരു വിമര്‍ശനം ഉയരാത്ത നേതാവായി പിണറായി മാറി. മുഖ്യമന്ത്രി കസേരയില്‍ എത്തിയപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ.

എന്നാല്‍ പിണറായി വിജയന് പാര്‍ട്ടിയിലെ ആ പിടി അയയുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ വരുന്നത്. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ പിണറായിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. പഴയ വിഎസ് പക്ഷ നേതാക്കളാണ് ഈ വിമര്‍ശനം ഉന്നയിച്ചത്. പിആര്‍ വിവാദം ഉന്നയിച്ചായിരുന്നു വിമര്‍ശനം തുടങ്ങിയത്. എന്നാല്‍ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളും എഡിജിപിക്ക് നല്‍കുന്ന അസാധാരണ പിന്തുണയും വിമര്‍ശനത്തില്‍ നിറഞ്ഞു. എഡിജിപിയുടെ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് അപകടകരം എന്ന വിശേഷണമാണ് നേതാക്കള്‍ നല്‍കിയത്.

എസ് ശര്‍മ്മ, സിഎസ് സുജാതാ, രാജു എബ്രഹാം, മേഴ്‌സിക്കുട്ടിയമ്മ, കെ ചന്ദ്രന്‍പിള്ള എന്നിവരെ കൂടാതെ കണ്ണൂര്‍ ജില്ലാസെക്രട്ടറി എംവി ജയരാജനും വിമര്‍ശനം ഉന്നയിച്ചു എന്നാണ് വിവരം. ഇതിന് കാര്യമായ മറുപടി മുഖ്യമന്ത്രി നല്‍കിയതുമില്ല. അന്വേഷണം നടക്കുന്നുണ്ടെന്ന മറുപടി മാത്രമാണ് മുഖ്യമന്ത്രി നല്‍കിയതെന്നാണ് വിവരം. ഈ മറുപടിയിലും വിമര്‍ശനം ഉയര്‍ന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയും അന്വേഷണം കഴിയട്ടേയെന്ന നിലപാട് വ്യക്തമാക്കിയതോടെ കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടായില്ല.

സമ്മേളന കാലത്ത് സിപിഎം സംസ്ഥാന സമിതിയില്‍ ഉയര്‍ന്ന വിമര്‍ശം മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന നീക്കങ്ങളുടെ സൂചന തന്നെയാണ്. വിവാദങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അസ്വസ്ഥതകള്‍ ഉണ്ട്. കൂടാതെ മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രവര്‍ത്തനങ്ങളിലും. ഇവയെല്ലാം ഉന്നയിക്കപ്പെട്ടാല്‍ മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്ക് ഏറെ വിയര്‍ക്കേണ്ടി വരും. അന്‍വറിന് പാര്‍ട്ടി അണികളില്‍ നിന്നും ലഭിക്കുന്ന പിന്തുണയിലും സിപിഎമ്മില്‍ അസ്വസ്ഥതയുണ്ട്. അണികള്‍ക്ക്ളെ വിശ്വാസം വരുന്ന രീതിയില്‍ മുഖ്യമന്ത്രി വിവാദങ്ങളില്‍ മറുപടി നല്‍കാത്തതിലാണ് ചെറിയ സ്വരത്തില്‍ വിമര്‍ശനം ഉയരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top