മഴുവും കൊടുവാളുമായി ഓടിച്ചിട്ട് വെട്ടി പ്രതികാരം; ആരേയും ഭയമില്ലാതെ ഗുണ്ടകള്‍

ഗുണ്ടാ സംഘത്തിന്റെ പകവീട്ടലിന്റെ ക്രൂരമായ ദൃശ്യങ്ങള്‍ പുറത്ത്. വെള്ളിയാഴ്ച ചങ്ങനാശേരിയില്‍ നടുറോഡില്‍ യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ക്രിമിനല്‍ കേസില്‍ പ്രതിയായ ഛോട്ടാ ഷമീര്‍ എന്ന് വിളിക്കുന്ന ഷമീര്‍ ഷാക്ക് നേരെയാണ് ആക്രമണമുണ്ടായത്. കൊടുവാളും മഴുവുമായെത്തിയ സംഘം നടുറോഡിലിട്ട് ഷമീറിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

ജനറല്‍ ആശുപത്രിക്ക് മുന്നിലെ റോഡിലൂടെ സ്‌കൂട്ടറില്‍ പോവുകയായിരുന്ന ഷമീറിനെ ഒരു സംഘം കാറില്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. രണ്ടുപേര്‍ കാറില്‍ നിന്നും പുറത്തിറങ്ങി മഴുവും വാളും ഉപയോഗിച്ച് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ശരീരത്തില്‍ പലയിടത്തും തലയിലും നിരവധി വെട്ടേറ്റു. സമീപത്തെ മെഡിക്കല്‍ സ്റ്റോറില്‍ ഓടി കയറി രക്ഷപ്പെടാനും ഷമീര്‍ ശ്രമിച്ചു. എന്നാല്‍ പക തീരുംവരെ ആക്രമിച്ച ശേഷമാണ് സംഘം കാറില്‍ കയറി മടങ്ങിയത്.

ദൃശ്യങ്ങള്‍ പകര്‍ത്തിയതല്ലാതെ ആക്രമണം തടയാനുള്ള ശ്രമം ആരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. ദൂരെ മാറിനിന്ന് ആക്രമിക്കരുതെന്ന് വിളിച്ച് പറയുക മാത്രമാണ് ചെയ്തത്. ആരേയും ഭയപ്പെടുത്തുന്ന ആക്രമണമാണ് ഉണ്ടായത്. പരിക്കേറ്റ് ഷമീര്‍ ഒറ്റക്ക് സ്‌കൂട്ടര്‍ ഓടിച്ച് ആശുപത്രിയില്‍ എത്തി ചികിത്സ തേടുകയായിരുന്നു.

ഹോട്ടല്‍ മുറിയില്‍ ഒരാളെ വെട്ടികൊല്ലാന്‍ ശ്രമിച്ച കേസില്‍ ഷമീര്‍ നേരത്തെ പോലീസ് പിടിയിലായിരുന്നു. മുമ്പ് ഷോപ്പിങ് കോംപ്ലക്‌സില്‍ വച്ച് ഷമീറിനു നേരെ ഒരു സംഘം ആക്രമണം നടത്തിയിരുന്നു. മുന്‍ സുഹൃത്തിന്റെ നേതൃത്വത്തിലായിരുന്നു ഈ ആക്രമണം. അതിലെ പ്രതികാരമാണ് ഹോട്ടല്‍ മുറിയില്‍ കയറി തീര്‍ത്തത്. ഒരു സംഘമായിരുന്ന ഇവര്‍ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പിരിഞ്ഞിരുന്നു. ഇതോടെയാണ് പരസ്പരം ആക്രമിക്കുന്ന സ്ഥിതിയെത്തിയത്.

ആക്രമണ നാടകം കളിച്ച് ഷമീര്‍ പോലീസിനെയും പറ്റിച്ചിട്ടുണ്ട്. ഡമ്മി കത്തി നെഞ്ചില്‍ ഒട്ടിച്ച ശേഷം ചുവന്ന ചായം ശരീരത്തില്‍ ഒഴിച്ച് ആക്രമിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവക്കുകയായിരുന്നു. പോലീസ് എത്തിയപ്പോഴാണ് വ്യാജമാണെന്ന് കണ്ടെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top