ആയുര്‍ദൈര്‍ഘ്യത്തില്‍ കുത്തനെ ഇടിവ്; കോവിഡിനുശേഷം മനുഷ്യായുസ്സിന് 1.6 വര്‍ഷത്തിന്‍റെ കുറവെന്ന് പഠനം; മെക്സിക്കോ, പെറു രാജ്യങ്ങളില്‍ സ്ഥിതി ഗുരുതരം

ഡല്‍ഹി: കോവിഡ് മഹാമാരിക്കുശേഷം മനുഷ്യന്‍റെ ആയുര്‍ദൈര്‍ഘ്യത്തില്‍ കുത്തനെ ഇടിവ് സംഭവിച്ചതായി പഠനം. 2019 മുതല്‍ 2021 വരെയുള്ള രണ്ട് വര്‍ഷത്തിനിടെ ആഗോളതലത്തില്‍ മനുഷ്യായുസ്സിന് 1.6 വര്‍ഷത്തിന്‍റെ കുറവുണ്ടായതായി പഠനം വ്യക്തമാക്കുന്നു. ആരോഗ്യരംഗത്തെ മുന്‍ വര്‍ഷങ്ങളിലെ നേട്ടങ്ങളെയും വളര്‍ച്ചകളെയും പിന്തള്ളിയാണ് കോവിഡിനുശേഷമുള്ള മനുഷ്യായുസ്സിന്റെ ഇടിവ്. ദി ലാൻസെറ്റ് ജേണലാണ് ഗവേഷണം നടത്തിയത്. ഇതാദ്യമായാണ് കോവിഡിനുശേഷമുള്ള രണ്ട് വര്‍ഷത്തെ ജനസംഖ്യാ കണക്കുകള്‍ പൂര്‍ണ്ണമായി വിലയിരുത്തി പഠനം നടത്തുന്നത്.

കോവിഡിന്റെ സമയത്ത് ആഗോളതലത്തില്‍ 84 ശതമാനം മനുഷ്യായുസ്സിന് ഇടിവ് സംഭവിച്ചിട്ടുണ്ട്. മെക്സിക്കോ, പെറു, ബൊളീവിയ എന്നീ രാജ്യങ്ങളിലെ ജനങ്ങളുടെ ആയുസ്സില്‍ ആണ് ഭയാനകമായ വിധത്തില്‍ ഇടിവ് സംഭവിച്ചത്. 2020നും 2021നുമിടയില്‍ 18 വയസിനു മുകളിലുള്ളവരുടെ മരണനിരക്ക് വര്‍ധിച്ചതായും പഠനം വ്യക്തമാക്കുന്നു.

2020-21 വര്‍ഷങ്ങളില്‍ 13.1 കോടി ജനങ്ങളാണ് വിവിധ കാരണങ്ങളെതുടര്‍ന്ന് മരിച്ചത്. ഇതില്‍ 1.6 കോടി ആളുകള്‍ നേരിട്ട് കോവിഡ് ബാധിച്ചോ കോവിഡ് ബാധമൂലമുണ്ടായ സാമൂഹിക, സാമ്പത്തിക മാറ്റം മൂലമോ ആണ് മരിച്ചതെന്ന് പഠനം കണ്ടെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ മഹാരാഷ്ട്രയിലെ മുഖ്യധാരാ മാധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച അഞ്ച് മാധ്യമപ്രവര്‍ത്തകരാണ് കോവിഡിന്‍റെ പാര്‍ശ്വഫലങ്ങളെത്തുടര്‍ന്ന് മരിച്ചത്. കോവിഡിനു ശേഷമുള്ള ജീവിതശൈലിയും സമ്മര്‍ദവുമാണ് മരണത്തിലേക്ക് നയിച്ചത്.

ലോകത്തെ ആരോഗ്യ സംവിധാനങ്ങള്‍, സമ്പദ് വ്യവസ്ഥ തുടങ്ങിയവ ആയുര്‍ദൈര്‍ഘ്യത്തെ സ്വാധീനിക്കുന്നതായും ഗവേഷകര്‍ വ്യക്തമാക്കി. ആരോഗ്യമേഖലയില്‍ വന്ന മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് മനസിലാക്കുന്നതിനും ഭാവിയില്‍ തീരുമാനമെടുക്കുന്നതിനും പഠനം പ്രയോജനപ്പെടുമെന്നും ഗവേഷകര്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here