സുരേഷ് ഗോപിയെ അനുകൂലിച്ച് പി.എസ്. ശ്രീധരൻപിള്ള; “മകളോടോ കൊച്ചുമകളോടോയെന്ന പോലെയാണ് മാധ്യമപ്രവർത്തകയോട് പെരുമാറിയത്”

തിരുവനന്തപുരം: മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന പരാതിയിൽ സുരേഷ് ഗോപിക്ക് പിന്തുണയുമായി ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള. മകളോടോ കൊച്ചുമകളോടോയെന്ന പോലെയാണ് സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് പെരുമാറിയത്. എന്നാൽ അദ്ദേഹത്തിന്റെ പ്രതികരണത്തെ ആസൂത്രിതമായി പ്രചരിപ്പിക്കുന്നുണ്ടെന്നും ശ്രീധരൻപിള്ള പറഞ്ഞു.

സിനിമാരംഗത്ത് ആരോടും മോശമായി പെരുമാറാത്ത വ്യക്തിയാണ് സുരേഷ് ഗോപി. മാധ്യമങ്ങൾ ഇത്തരം വാർത്തകളിൽ പക്വത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളകൗമുദി പത്രാധിപർ കെ. സുകുമാരനെ രാജ്യം പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചതിന്റെ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ശ്രീധരൻപിള്ളയുടെ പ്രതികരണം.

അതേ സമയം, വാത്സല്യത്തോടെയാണ് മാധ്യമ പ്രവര്‍ത്തകയോട് പെരുമാറിയതെന്നും ഏതെങ്കിലും രീതിയില്‍ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും സുരേഷ് ഗോപി േ ഫേസ്ബുക്കിൽ കുറിച്ചു. സുരേഷ് ഗോപിയുടേത് മാപ്പു പറച്ചിലായി തോന്നുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തക ഷിദ ജഗതും രംഗത്തെത്തി. സുരേഷ് ഗോപി തെറ്റ് മനസിലാക്കണം. സാമൂഹ്യമാധ്യമങ്ങളിലൂടെ സുരേഷ് ഗോപി നടത്തിയത് വിശദീകരണം മാത്രമാണ്അതിനാല്‍ മോശം പെരുമാറ്റത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോവുമെന്നും ഷിദ പറഞ്ഞു. ഒരു മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇനി ഇങ്ങനെ ഒരു അനുഭവമുണ്ടാവകരുതെന്നും അവർ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ കോഴിക്കോട് മാധ്യമങ്ങളെ കാണുന്നതിനിടയിലാണ് വനിതാ മാധ്യമ പ്രവര്‍ത്തകയോട് സുരേഷ്‌ഗോപി മോശമായി പെരുമാറിയത്. രണ്ടു വട്ടം മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവക്കുകയും അവര്‍ അത് തട്ടി മാറ്റുകയുമായിരുന്നു. സംഭവത്തില്‍ പരാതി നല്‍കുമെന്ന് മാധ്യമസ്ഥാപനവും അറിയിച്ചിട്ടുണ്ട്.

Logo
X
Top