ഗവർണറെ വെല്ലുവിളിച്ച് വീണ്ടും സർക്കാർ ഉത്തരവ്; വെറ്റിനറി സർവകലാശാലയിൽ ചാൻസലറുടെ പ്രതിനിധിയില്ലാത്ത സെർച്ച് കമ്മറ്റി


വെറ്റിനറി സർവകലാശാലയിൽ ചാൻസലറായ ഗവർണറുടെ പ്രതിനിധിയെ ഉൾപ്പെടുത്താതെ സെർച്ച് കമ്മറ്റി രൂപീകരിച്ച് സർക്കാർ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രൂപീകരിച്ച സെർച്ച് കമ്മറ്റികൾ സർക്കാർ ഫയൽ ചെയ്ത ഹർജികളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുമ്പോഴാണ് പുതിയ തീരുമാനം. സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് അഡിഷണൽ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. വിസി മാരെ നിയമിക്കുന്നതിനുള്ള സെർച്ച് കമ്മറ്റിയുടെ രൂപീകരണത്തിലുള്ള വ്യക്തതയില്ലായ്മ ചൂണ്ടിക്കാട്ടിയാണ് ഗവർണർ സെർച്ച് കമ്മറ്റി രൂപികരിച്ചിരുന്നത്.

നാളിതുവരെ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലെ വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഉത്തരവിറക്കുന്നത് യൂണിവേഴ്സിറ്റി നിയമപ്രകാരമുള്ള ചാൻസലറുടെ (ഗവർണർ) ഓഫീസാണ്. നിയമസഭ പാസാക്കിയ, രാഷ്‌ട്രപതി തടഞ്ഞു വച്ച ബില്ലിലെ വ്യവസ്ഥകൾ അനുസരിച്ചാണ് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സർക്കാർ രൂപീകരിച്ച സെർച്ച് കമ്മറ്റി തയ്യാറാക്കുന്ന പാനലിൽ നിന്നും ഗവർണർ വിസിയെ നിയമിക്കുവാൻ സാധ്യത ഇല്ല. അതിനാൽ കമ്മറ്റി രൂപീകരണ കാര്യത്തിൽ കോടതിയുടെ ഉത്തരവ് വരുന്നത് വരെ വിസി നിയമനങ്ങൾ നീളാണ് സാധ്യത.

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥിയായിരുന്ന ജെ.എസ്.സിദ്ധാർത്ഥന്റെ മരണത്തെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട വിസിയുടെ ഒഴിവിൽ ഡോ.കെ. എസ്.അനിലിനാണ് ചുമതല. സിദ്ധാർത്ഥന്റെ മരണത്തിന് ഉത്തരവാദികൾ എന്ന് കണ്ടെത്തിയ ഡീന്‍ എം.കെ.നാരായണനേയും ഹോസ്റ്റൽ അസിസ്റ്റന്റ് വാര്‍ഡന്‍ ആര്‍.കാന്തനാഥനേയും തിരിച്ചെടുക്കാന്‍ സര്‍വകലാശാലാ മാനേജ്മെന്റ് കൗണ്‍സിൽ തീരുമാനിച്ചിരുന്നു.

ഇവരെ തിരികെ സർവീസിൽ പ്രവേശിപ്പിക്കാനുള്ള ഭരണസമിതിയുടെ ഭൂരിപക്ഷ തീരുമാനം നടപ്പാക്കാൻ വിസി വിസമതിച്ചിരുന്നു. കാര്യങ്ങൾ വിശദമാക്കി അദ്ദേഹം കത്ത് നൽകുകയാണ് ഉണ്ടായത്. തുടർന്ന് കൗൺസിൽ തീരുമാനം തടഞ്ഞുകൊണ്ട് കഴിഞ്ഞയാഴ്ച ഗവർണർ ഉത്തരവിട്ടിരുന്നു. ഇതിനുന്തൊട്ടു പിന്നാലെയാണ് പുതിയ വിസി യെ നിയമിക്കാനുള്ള കമ്മറ്റിയിൽ നിന്നും ഗവർണറുടെ പ്രതിനിധിയെ ഒഴിവാക്കി കൊണ്ടുള്ള സർക്കാരിന്റെ ഉത്തരവ്.

യുജിസി നോമിനിയായി പ്രൊഫ. നീലിമാ ഗുപ്ത, (വിസി, ഹരിസിംഗ് ഗൗർ വിശ്വവിദ്യാലയ മധ്യപ്രദേശ്,) യൂണിവേഴ്സിറ്റി പ്രതിനിധിയായി ഡോ:ബി. ഇക്ബാൽ(മുൻ വിസി കേരള സർവകലാശാല), സംസ്ഥാന സർക്കാർ പ്രതിനിധിയായി പ്രൊഫ. പി.രാജേന്ദ്രൻ (മുൻ വിസി, കാർഷിക സർവകലാശാല), ഹയർ എഡ്യൂക്കേഷൻകൗൺസിൽ പ്രതിനിധിയായി പ്രൊഫ. രാമൻ സുകുമാർ (റിട്ട. പ്രൊഫസർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂർ), ഐസിഎ ആർ പ്രതിനിധിയായി ഡോ. രാഘവേന്ദ്ര ഭട്ട എന്നിവരാണ് സർക്കാർ രൂപീകരിച്ച കമ്മറ്റി അംഗങ്ങൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top