ബില്ലുകള്‍ തടഞ്ഞുവെച്ച് ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാവില്ല; സുപ്രധാന വിധിയുമായി സുപ്രീംകോടതി

ഡല്‍ഹി: ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലുകളില്‍ സുപ്രധാന വിധിയുമായി സുപ്രീംകോടതി. ബില്ലുകള്‍ തടഞ്ഞുവച്ചുകൊണ്ട് ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാകില്ലെന്നാണ് കോടതി വിധിച്ചത്. പഞ്ചാബ് ഗവര്‍ണര്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കേസിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റെ വിധി. ജനാധിപത്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കാണ് അധികാരമെന്നാണ് കോടതി വ്യക്തമാക്കുന്നത്.

ബില്ലുകള്‍ മുന്നിലെത്തുമ്പോള്‍ മൂന്ന് സാധ്യതകളാണ് ഗവര്‍ണർക്കുള്ളത്. ഒന്നുകിൽ ബില്ലിന് അനുമതി നല്‍കുക. അല്ലെങ്കില്‍ ബില്ല് തടഞ്ഞുവയ്ക്കാം. ഇവ രണ്ടുമല്ലെങ്കില്‍ രാഷട്രപതിയുടെ അഭിപ്രായം തേടാം. ഭരണഘടനാ അനു​ച്ഛേദം 200 പ്രകാരം ബില്ലുകള്‍ നിയമസഭയ്ക്കുതന്നെ തിരിച്ചയച്ച് മാറ്റങ്ങള്‍ നിര്‍ദേശിക്കാനുള്ള സ്വാതന്ത്ര്യവും ഗവര്‍ണര്‍ക്കുണ്ട്.

അതേസമയം, മാറ്റങ്ങൾ ഉൾപ്പെടുത്തിയോ അല്ലാതെയോ നിയമസഭ വീണ്ടും ബില്ലുകള്‍ പാസാക്കിയാല്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും സുപ്രീംകോടതി പറയുന്നു. രാഷട്രപതി നാമനിര്‍ദേശം ചെയ്യുന്ന പ്രതിനിധിയാണ് ഗവര്‍ണര്‍. തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് നിയമനിർമാണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉത്തരവാദിത്തമെന്നും വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top