‘എൻ്റെ അധികാരം എന്തെന്ന് ഉടൻ മുഖ്യമന്ത്രി അറിയും’; പിണറായിയുടെ പ്രതിഷേധക്കത്തിന് ഗവർണറുടെ മറുപടി


കേരളത്തിൽ ഗവർണർ – മുഖ്യമന്ത്രി പോര് മുറുകുന്നു. മലപ്പുറം പരാമർശവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് എന്തോ ഒളിക്കാനുണ്ടെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്ക് വിശദീകരണം നൽകി മറുപടിക്കത്തയച്ചതിന് പിന്നാലെയാണ് ഗവർണറുടെ പ്രതികരണം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറല്ലെന്ന് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് ഗവര്‍ണര്‍ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രിക്ക് കത്തയച്ചത്.

തൻ്റെ കത്തിന് മറുപടി നൽകാൻ 20 ദിവസം എടുത്തത് മുഖ്യമന്ത്രിക്ക് എന്തോ മറയ്ക്കാൻ ഉള്ളതുകൊണ്ടാണ്. തൻ്റെ അധികാരം എന്തെന്ന് ഉടൻ മനസിലാക്കുമെന്നും ഗവർണർ ഇന്ന് മുന്നറിയിപ്പ് നൽകി. മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് ഹവാല ഇടപാടുകൾ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണെങ്കിൽ എന്തുകൊണ്ട് ഇക്കാര്യം തന്നെ അറിയിച്ചില്ല. സംസ്ഥാനത്തിൻ്റെ ഭരണത്തലവനെ ഇരുട്ടിൽ നിർത്തിയത് എന്തുകൊണ്ടാണ്. ദി ഹിന്ദു ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തെ ചൂണ്ടിക്കാട്ടി രൂക്ഷമായ ഭാഷയിലാണ് ഗവർണർ മുഖ്യമന്ത്രിയെ വിമർശിച്ചത്.

മുഖ്യമന്ത്രിയെയാണോ ദി ഹിന്ദു പത്രത്തെയാണോ ആരെയാണ് പിആർ വിവാദത്തിൽ വിശ്വസിക്കേണ്ടത്. ഹിന്ദുവാണ് കള്ളം പറയുന്നതെങ്കിൽ അവർക്കെതിരെ മുഖ്യമന്ത്രി എന്തുകൊണ്ട് കേസെടുത്തില്ല. തനിക്ക് വിശദീകരണം നൽകാൻ മുഖ്യമന്ത്രിക്ക് ഭരണഘടന ബാധ്യത ഉണ്ട്. രാഷ്ട്രപതിയെ വിവരങ്ങൾ അറിയിക്കേണ്ടത് തൻ്റെ ഉത്തരവാദിത്തം. തനിക്ക് അധികാരം ഉണ്ടോ ഇല്ലയോ എന്ന് ഉടൻ അറിയും. രാജ്ഭവൻ ആസ്വദിക്കാൻ അല്ല താൻ ഇവിടെ ഇരിക്കുന്നതെന്നും ഗവർണർ പറഞ്ഞു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്തോ മുഖ്യമന്ത്രിക്ക് മറച്ചുവെക്കാനുണ്ട് എന്നതടക്കമുള്ള കാര്യങ്ങളാണ് നേരത്തേ അയച്ച കത്തിലും ഗവര്‍ണര്‍ ആരോപിച്ചത്. ഈ കത്തിനാണ് മുഖ്യമന്ത്രി അതേഭാഷയില്‍ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്. ഉദ്യോഗസ്ഥരെ ഗവർണർ നേരിട്ട് വിളിച്ചു വരുത്തിയത് തെറ്റെന്ന കാര്യത്തിൽ ഉറച്ചു നിൽക്കുന്നതായും മുഖ്യമന്ത്രി മറുപടിക്കത്തിൽ അറിയിച്ചു.

വിവരങ്ങൾ എല്ലാം അറിയിച്ചിട്ടുണ്ടെന്നും അറിയിക്കുന്നതിൽ ബോധപൂർവമായ വീഴ്ചയില്ലെന്നുമാണ് മുഖ്യമന്ത്രി ഗവർണർക്കയച്ച മറുപടിക്കത്തിൽ പറയുന്നത്. തനിക്കെന്തോ മറച്ചു വയ്ക്കാനുണ്ട് എന്നത് അനാവശ്യ പരാമർശമാണ്. തനിക്ക് ഒളിക്കാൻ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ കത്തില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.

ദേശവിരുദ്ധ പരാമർശം നടത്തിയിട്ടില്ല. സ്വർണക്കടത്ത് തടയേണ്ടത് സംസ്ഥാനം അല്ല. ഗവർണർ തെറ്റിധരിച്ചതാണ്. വളച്ചൊടിച്ച കാര്യങ്ങളാണ് ഗവർണർ മനസിലാക്കിയിട്ടുള്ളത്. താൻ നടത്താത്ത പരാമർശത്തിൽ വലിച്ചുനീട്ടൽ വേണ്ട. സ്വർണക്കടത്ത് തടയാൻ കേന്ദ്രത്തോട് ഗവർണർ പറയണം. ദേശ വിരുദ്ധ പ്രവർത്തനമെന്ന് അഭിമുഖത്തിൽ പരാമർശിച്ചിട്ടില്ല. അഭിമുഖം പത്രം തിരുത്തിയിരുന്നു. ഖേദ പ്രകടനവും നടത്തി. ഗവർണറുമായി ഇക്കാര്യത്തിൽ തർക്കത്തിനില്ല. വാർത്താ സമ്മേളനത്തിൽ പറഞ്ഞത് സ്വര്‍ണം പിടിച്ച കേസുകൾ മാത്രമാണെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.


whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top