‘ഏതാണ് അസമയം’; വെടിക്കെട്ട് നിരോധന ഉത്തരവിനെതിരെ സർക്കാർ

തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ. കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. ക്ഷേത്രങ്ങളിൽ വെടിക്കെട്ട് പൂർണമായി ഒഴിവാക്കുന്നത് വിഷമമാണ്. കോടതി അസമയമെന്നേ പറഞ്ഞിട്ടുള്ളൂ, സമയം പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകുമെന്ന്
ദേവസ്വം ബോർഡ് പ്രതിനിധികൾ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഉത്തരവ് തൃശൂർ പൂരത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വടക്കുന്നാഥൻ ക്ഷേത്ര ഉപദേശക സമിതിയും രംഗത്തെത്തി. കോടതി ഉത്തരവ് വിഡ്ഢിത്തരമാണെന്നും,സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് തൃശൂർ പൂരം വെടിക്കെട്ട് നടത്തുന്നതെന്നും വടക്കുന്നാഥൻ ഉപദേശക സമിതി സെക്രട്ടറി ഹരിഹരൻ മാധ്യമങ്ങളോട്
പറഞ്ഞു.

അതേസമയം, ആരാധനാലയങ്ങളിൽ അസമയത്ത് നടക്കുന്ന വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തിയാണ് ഹൈക്കോടതി ഉത്തരവ്. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നുണ്ട്. ആരാധനാലയങ്ങളിൽ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പരിശോധന നടത്തി പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു. ജില്ല കലക്ടർമാർ ഇത് ഉറപ്പുവരുത്തണം എന്നും കോടതി നിർദേശിച്ചു. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് വന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top