ഏരിയാ സെക്രട്ടറിയുടെ സർക്കാരുദ്യോഗസ്ഥയായ ഭാര്യയ്ക്ക് വ്യാജ വിലാസത്തിൽ 20 ലക്ഷം രൂപയുടെ വായ്പ; തിരുവല്ല-കുറ്റൂർ സഹകരണ ബാങ്കിൽ അഞ്ചു കോടിയിലധികം രൂപയുടെ തട്ടിപ്പ്; കേസെടുക്കാതെ സർക്കാരിന്റെ ഒളിച്ചുകളി

പത്തനംതിട്ട: സിപിഎം ഭരിക്കുന്ന തിരുവല്ല-കുറ്റൂർ സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പു വാർത്തകൾ പുറത്തുവന്നിട്ടും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാതെ സർക്കാർ. സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി സെക്രട്ടറി ഫ്രാൻസിസ് വി. ആന്റണിയുടെ ഭാര്യ സ്വപ്ന ദാസിനു വ്യാജ വിലാസത്തിൽ 20 ലക്ഷം രൂപ അനുവദിച്ചത് നിയമവിരുദ്ധമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തിയിരുന്നു. വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയായ സ്വപ്ന ദാസ് വ്യാജ രേഖകൾ നൽകിയാണ് വായ്പതരപ്പെടുത്തിയതെന്ന വിവരം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടും ക്രിമിനൽ കേസെടുക്കാതെ ഒളിച്ചു കളിക്കുകയാണ്.

അഞ്ചുകോടിയിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പുനടന്നുവെന്നാണ് തിരുവല്ല അസിസ്റ്റന്റ് രജിസ്ട്രാറുടെ റിപ്പോർട്ടിൽ പറയുന്നത്. നിക്ഷേപകർക്ക് പണം പിൻവലിക്കാനാകാത്ത സ്ഥിതിയിലാണ് ബാങ്കിന്റെ ഇപ്പോഴത്തെ അവസ്ഥ. ജീവനക്കാർക്ക് തുച്ഛമായ ശമ്പളമാണ് കിട്ടുന്നതെന്ന തിരുവല്ല അസിസ്റ്റന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട് മാധ്യമ സിൻഡിക്കറ്റ് പുറത്തുവിട്ടിരുന്നു.

വായ്പ നൽകിയതിൽ വൻതോതിലുള്ള ക്രമക്കേടുകളാണ് അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നത്. ബാങ്കിന്റെ പരിധിക്കുപുറത്തു താമസിക്കുന്ന സിപിഎമ്മിന്റെ തിരുവല്ല ഏരിയ കമ്മിറ്റി സെക്രട്ടറി ഫ്രാൻസിസ് വി. ആന്റണിയുടെ ഭാര്യ സ്വപ്ന ദാസിന്റെ പേരിൽ 20 ലക്ഷം രൂപ വായ്പയായി നൽകിയിട്ടുണ്ട്. സ്വപ്ന ദാസ്, വടക്കേപ്പറമ്പിൽ വീട്, വെൺപാല പി.ഒ എന്ന വ്യാജ വിലാസത്തിലാണ് ബാങ്കിൽ അംഗത്വം എടുത്ത് ലോൺ സംഘടിപ്പിച്ചതെന്ന് അന്വേഷണ റിപ്പോർട്ടിൽ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. ലോൺ അനുവദിക്കുന്നതിനായി തിരക്കിട്ട് അംഗത്വം നൽകി. അംഗത്വം നൽകിയ അതേദിവസം തന്നെ 20 ലക്ഷം രൂപ വായ്പയായി അനുവദിക്കുകയും ചെയ്തു. സ്വപ്ന ദാസ് സമർപ്പിച്ച പ്രമാണത്തിലെ വിലാസം വടക്കേപ്പറമ്പിൽ വീട്, കടപ്ര വില്ലേജ്, പരുമല പി.ഒ എന്നാണ്.ഈടുനൽകിയ ആധാരത്തിൽ വസ്തുവിന്റെ വിലയായി കാണിച്ചിരിക്കുന്നത് 10,12,500 രൂപയാണ്. അടിസ്ഥാന വിലയുടെ ഇരട്ടിയോളം രൂപയാണ് വായ്പയായി നൽകിയത്. ഈ വസ്തുവിലേക്ക് എത്തിച്ചേരുന്നതിനു റോഡോ സ്വതന്ത്രവഴികളോ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വായ്പ കാലാവധി തീരുന്നതിനു മുൻപ് താൻ പണം തിരിച്ചടച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ട് ഫ്രാൻസിസ് വി. ആന്റണി രംഗത്തെത്തിയിരുന്നു.

സഹകരണ സംഘം രജിസ്ട്രാർ പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ലോണുകൾ അനുവദിച്ചിരിക്കുന്നത്. വായ്പ തിരിച്ചടവു ശേഷി പരിശോധിക്കാതെയാണ് ഭൂരിപക്ഷംപേർക്കും വായ്പകൾ അനുവദിച്ചിരിക്കുന്നത്. മിക്ക ഈടു വസ്തുക്കളുടെയും അടിസ്ഥാന രേഖകളോ, പ്രമാണങ്ങളോ, ലൊക്കേഷൻ സർട്ടിഫിക്കറ്റോ, വാല്യൂവേഷൻ സർട്ടിഫിക്കറ്റോ ഫയലുകളിൽ കാണാനില്ലെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്.

എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ടാണ് മിക്ക വായ്പകളും അനുവദിച്ചിരിക്കുന്നത്. തിരിച്ചടവുശേഷി പരിശോധിക്കാതെ വായ്പ നൽകിയതിയതിനു ബാങ്ക് ഭരണ സമിതി ഉത്തരവാദികളാണ്. വായ്പകൾ തിരിച്ചുപിടിക്കാൻ ജീവനക്കാർ യാതൊരു താല്പര്യവും കാണിക്കുന്നില്ലെന്ന് റിപ്പോർട്ടിലുണ്ട്. എല്ലാ തീരുമാനങ്ങളും ബാങ്ക് പ്രസിഡന്റും സെക്രട്ടറിയും ചേർന്നെടുത്തതാണെന്നും മൊഴികളിലുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top