ഹെലികോപ്റ്റര്‍ വാടകയായി 3.20 കോടി അനുവദിച്ചു; മുഖ്യമന്ത്രിയുടെ നിര്‍ദേശം അംഗീകരിച്ച് ധനവകുപ്പ്

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഹെലികോപ്റ്റര്‍ വാടകയിനത്തില്‍ സ്വകാര്യ കമ്പനിക്ക് 3.20 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍. ഓണം കഴിഞ്ഞതോടെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ട്രഷറി നിയന്ത്രണം നിലനില്‍ക്കുമ്പോഴാണ് ഈ പണം അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്.

5 ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ മാത്രമാണ് നിയന്ത്രണം കാരണം ട്രഷറിയില്‍ നടക്കുന്നത്. ഇതില്‍ ഇളവ് വരുത്തിയാണ് 3.20 കോടി അനുവദിച്ചത്.
അധിക ഫണ്ടായാണ് തുക അനുവദിച്ചിരിക്കുന്നത്. അതിനാല്‍ ഹെലികോപ്റ്റര്‍ ഉടമകളായ ചിപ്‌സണ്‍ ഏവിയേഷന് ഉടന്‍ പണം ലഭിക്കും. ജൂണ്‍ മാസത്തിലും വാടകയിനത്തില്‍ കോടികള്‍ കമ്പനിക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നു. അന്ന് 2.4 കോടി രൂപയാണ് അനുവദിച്ചത്.
ജൂണ്‍ 20 മുതല്‍ ഒക്ടോബര്‍ 19 വരെയുള്ള 4 മാസത്തെ ഹെലികോപ്റ്റര്‍ വാടകയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. പ്രതിമാസം 80 ലക്ഷം രൂപ വാടകയാണ് സ്വകാര്യ കമ്പനി നിശ്ചയിച്ചിരിക്കുന്നത്. പോലീസാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തിരിക്കുന്നത്. അതിനാല്‍ നാല് മാസത്തെ വാടക ആവശ്യപ്പെട്ട് ജൂണ്‍ 20 ന് സംസ്ഥാന പോലീസ് മേധാവി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് പണം നല്‍കാന്‍ മുഖ്യമന്ത്രി ധനമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കുക ആയിരുന്നു. ഇത് അംഗീകരിച്ചാണ് ഇപ്പോള്‍ ഉത്തരവിറങ്ങിയിരിക്കുന്നത്.
മാവോവാദി നിരീക്ഷണം, ദുരിതാശ്വാസ പ്രവര്‍ത്തനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് ഹെലികോപ്റ്റര്‍ വാടകത്. എന്നാല്‍ ഹെലികോപ്റ്റര്‍ മുഖ്യമന്ത്രിയുടെ യാത്രക്കായി മാത്രമാണ് ഉപയോഗിക്കുന്നതെന്ന് വിമര്‍ശനമുണ്ട്. ഡല്‍ഹി ആസ്ഥാനമായ ചിപ്സണ്‍ ഏവിയേഷനുമായുള്‌ല കരാറിന്റെ അടിസ്ഥാനത്തില്‍ 25 മണിക്കൂര്‍ പറക്കാന്‍ പ്രതിമാസം 80 ലക്ഷം രൂപ നല്‍കണം. പിന്നീടുള്ള ഓരോ മണിക്കൂറിനും 90,000 രൂപയുമാണ് ഹെലികോപ്റ്റര്‍ വാടക. ധൂര്‍ത്താണെന്ന പ്രതിപക്ഷ വിമര്‍ശനങ്ങളൊന്നും പരിഗണിക്കാതെയാണ് സര്‍ക്കാര്‍ കരാറുമായി മുന്നോട്ടു പോകുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here