എച്ച്1എന്‍1 ബാധിച്ച് നാലു വയസ്സുകാരന്‍ മരിച്ചു; പിടിവിട്ട് കുതിച്ച് പകര്‍ച്ചവ്യാധികള്‍; ഈ മാസം മാത്രം 30 മരണം

സംസ്ഥാനത്ത് എച്ച്1എന്‍1 ബാധിച്ച് നാലു വയസ്സുകാരന്‍ മരിച്ചു. എറണാകുളം ആലങ്ങാട് ഒളനാട് സ്വദേശി ലിയോണ്‍ ലിബു ആണ് മരിച്ചത്. പനി ബാധിച്ച് ഇന്നലെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യനില വഷളായതോടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഈ മാസം മാത്രം ഒന്‍പത് എച്ച്1എന്‍1 മരണം റിപ്പോര്‍ട്ടു ചെയ്തുവെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. വിവിധ പകര്‍ച്ചവ്യാധികള്‍ മൂലം 30 മരണം 19 ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ പകര്‍ച്ചവ്യാധികളുടെ രൂക്ഷമായ അവസ്ഥയാണ് ഇത് വ്യക്തമാക്കുന്നത്. പല മരണങ്ങളും സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെട്ടിട്ടുമില്ല.

ഇന്നലെ മാത്രം 12678 പേരാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഒപികളില്‍ പനിക്ക് ചികിത്സ തേടിയത്. 145 പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. എലിപ്പനി ബാധിച്ചത് 15 പേര്‍ക്കാണ്. ജൂലൈ മാസത്തില്‍ പകര്‍ച്ചവ്യാധികള്‍ വലിയ രീതിയില്‍ വര്‍ദ്ധിക്കുകയാണ്. രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് 18 ദിവസത്തിനിടെ പനി ബാധിച്ചത്. 202122 പേരാണ് പനിക്ക് ചികിത്സ തേടിയത്. 2250പേര്‍ക്ക് ഡെങ്കിപ്പനിയും 234 പേര്‍ക്ക് എലിപ്പനിയും ബാധിച്ചിട്ടുണ്ട്. 622 പേര്‍ക്ക് എച്ച്1എന്‍1 രോഗവും ബാധിച്ചിട്ടുണ്ട്.

എറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് എലിപ്പനി ബാധിച്ചാണ്. 15 മരണം എലിപ്പനി ബാധിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട. മഴക്കാലപൂര്‍വ്വ ശുചീകരണത്തിലടക്കം വരുത്തിയ വീഴ്ചയാണ് പകര്‍ച്ചവ്യാധികളുടെ വ്യാപനം രൂക്ഷമാക്കിയതെന്നാണ് ഉയരുന്ന വിമര്‍ശനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top