തട്ടിപ്പുസംഘം താമസിച്ചത് CPI MLAയുടെ മുറിയിൽ; നിയമന വിവാദക്കേസിൽ ‘പുതിയ വിവാദം’

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ ഓഫീസിനെതിരായ നിയമന കോഴ വിവാദവുമായി ബന്ധപ്പെട്ട് പ്രതി ബാസിത്തും ഹരിദാസനും താമസിച്ചത് എംഎൽഎ ഹോസ്റ്റലിൽ. ഹരിദാസൻ്റെ മൊഴിയിലാണ് താമസസ്ഥലത്തെപ്പറ്റി ആദ്യം സൂചന ലഭിച്ചത്. പണം നൽകാനായി എത്തിയ ഏപ്രില്‍ 10, 11 തീയതികളില്‍ ഇരുവരും കൊടുങ്ങല്ലൂര്‍ എംഎല്‍എ വി.ആര്‍. സുനില്‍ കുമാറിന്റെ മുറിയിലാണ് താമസിച്ചതെന്നായിരുന്നു ഹരിദാസൻ്റെ മൊഴി. ഒരു സുഹൃത്ത് വഴിയാണ് താമസിക്കാന്‍ എംഎല്‍എ ഹോസ്റ്റലില്‍ മുറി ലഭിച്ചതെന്ന് എഐഎസ്എഫ് നേതാവ് കൂടിയായ ബാസിത്തും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

അതേ സമയം; കേസിലെ ഒന്നാം പ്രതി അഖില്‍ സജീവ് തട്ടിപ്പില്‍ തന്റെ പങ്ക് സമ്മതിച്ചു. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയ ഒന്നാം പ്രതി അഖില്‍ സജീവിനെ വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയത്. കേസിലെ ഗൂഢാലോചനയെ കുറിച്ച് വ്യക്തമായ ചിത്രം ഇനിയും ലഭിക്കേണ്ടതുണ്ട്. അതിനാല്‍ അഖില്‍ സജീവിനെയും കേസിലെ നാലാം പ്രതി ബാസിത്തിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് കൻ്റോൺമെൻ്റ് പോലീസിൻ്റെ തീരുമാനം. അതേസമയം, 3 ദിവസം കസ്റ്റഡിയില്‍ ലഭിച്ച റയീസിന്റെ കസ്റ്റഡി കലാവധി ഇന്നലെ അവസാനിച്ചിരുന്നു.

ഈ വർഷം ഏപ്രില്‍ 10 ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് സമീപമെത്തി ആരോഗ്യവകുപ്പ് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവിന് പണം കൈമാറിയെന്നായിരുന്നു ഹരിദാസൻ നൽകിയ പരാതി. എന്നാൽ പണം നൽകിയിട്ടില്ല. ബാസിത് പറഞ്ഞിട്ടാണ് അഖില്‍ മാത്യുവിന്റെ പേര് പറഞ്ഞതെന്നും ഹരിദാസന്‍ പിന്നീട് മൊഴി നല്‍കിയിരുന്നു.

ആരോഗ്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന് പണം നല്‍കിയിട്ടില്ലെന്ന് നിയമന തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ബാസിത്തും മൊഴി നല്‍കിയിരുന്നു. ഹരിദാസനില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ വേണ്ടിയാണ് മന്ത്രി ഓഫീസിന്റെ പേര് പറഞ്ഞത്. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ പേര് പരാതിയില്‍ എഴുതി ചേര്‍ത്തത് താനാണെന്നും ചോദ്യം ചെയ്യലിൽ ബാസിത് സമ്മതിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top