ഹരിയാന ഫലം അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്; ഇവിഎമ്മില്‍ കൃത്രിമം നടന്നുവെന്ന് ആരോപണം

ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന ഹരിയാനയില്‍ പിന്തള്ളപ്പെട്ടതോടെ തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ കോണ്‍ഗ്രസ്. ഇവിഎമ്മുകളില്‍ കൃത്രിമം നടന്നെന്നും ഫലം അട്ടിമറിച്ചെന്നുമാണ് കോണ്‍ഗ്രസ് ആരോപണം. തീര്‍ത്തും ഞെട്ടിക്കുന്നതും അപ്രതീക്ഷിതവുമാണ് ഈ ഫലമെന്ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്‌ പറഞ്ഞു.

ഹരിയാനയെ ചൊല്ലി തിരഞ്ഞെടുപ്പ് കമ്മിഷന് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. ഹരിയാന ഫലം പതുക്കെയാണ് പ്രഖ്യാപിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഒരിക്കലും തോല്‍ക്കില്ലെന്ന് ഉറപ്പുള്ള സ്ഥലത്ത് പോലും പരാജയപ്പെട്ടുവെന്ന് ജയറാം രമേശും പവന്‍ ഖേരയും ആരോപിച്ചു. അവസാന സൂചനകള്‍ പ്രകാരം ഹരിയാനയില്‍ആകെയുള്ള 90 സീറ്റില്‍ ബിജെപി 48 സീറ്റും കോണ്‍ഗ്രസ് 37 സീറ്റുമാണ് നേടിയത്.

“തിരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കും. ഞങ്ങളുടെ സ്ഥാനാര്‍ഥികളില്‍ പലരും ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഹരിയാനയിലെ ജനവിധിയല്ല ഇത്. അവരുടെ ആഗ്രഹങ്ങള്‍ക്കെതിരെയുള്ളതാണിത്.”- ജയറാം രമേശ്‌ പറഞ്ഞു. “ഹരിയാനയിലെ ഫലം തീര്‍ത്തും അസ്വീകാര്യമാണ്. ഹിസാർ, മഹേന്ദ്രഗഡ്, പാനിപ്പത്ത് എന്നിവിടങ്ങളിൽ നിന്ന് ഇവിഎമ്മുകളെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. സ്ഥാനാർത്ഥികൾ റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്, എന്നാൽ ഈ പരാതികളെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും.” കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു.

വോട്ടെണ്ണലിൽ ആദ്യഫല സൂചനകള്‍ വന്നതോടെ ഡൽഹിയിലെയും ചണ്ഡീഗഢിലെയും കോണ്‍ഗ്രസ് ഓഫീസുകളിൽ ആഘോഷങ്ങൾ അരങ്ങേറിയിരുന്നു. എന്നാൽ, ബിജെപി തിരിച്ചുവന്ന് നിർണായക ലീഡ് നേടി. ഈ ലീഡ് അവസാനം വരെ നിലനിര്‍ത്തുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top