‘ലോകത്തെ ഭീതിയിലാഴ്ത്താൻ ഇനി ഹസൻ നസ്‌റല്ലക്ക് കഴിയില്ല’; മരണം സ്ഥിരീകരിച്ച് ഇസ്രയേൽ സൈന്യത്തിന്‍റെ പ്രസ്താവന


ഇന്നലെ ബെയ്‌റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ‘ലോകത്തെ ഭീതിയിലാഴ്ത്താൻ ഹസന്‍ നസ്‌റല്ലയ്ക്ക് ഇനി കഴിയില്ല’ എന്നാണ് ഇസ്രായേൽ സൈന്യം പ്രസ്താവനയില്‍ പറയുന്നത്. സൈനിക വക്താവ് ലെഫ്റ്റനൻ്റ് കേണൽ നദവ് ശോഷാനി സോഷ്യൽ മീഡിയയായ എക്സിലും വിവരം പങ്കുവച്ചിട്ടുണ്ട്. ലെബനീസ് തലസ്ഥാനത്ത് നടന്ന ആക്രമണത്തിൽ നസ്റല്ലയെ വധിച്ചുതായി ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥൻ ക്യാപ്റ്റൻ ഡേവിഡ് അവ്രഹാം സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പിയും റിപ്പോർട്ട് ചെയ്തു.

ഇന്നലെ വൈകുന്നേരം മുതൽ നസ്റല്ലയുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഹിസ്ബുള്ളയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ വ്യോമാക്രമണത്തിന് ശേഷം എന്ത് സംഭവിച്ചെന്ന കാര്യത്തിൽ ഹിസ്ബുള്ള ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഘടനാ തലവൻ്റെ നിലവിലെ സ്ഥിതിയെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ഇതുവരെ ഔദ്യോഗികമായി വിശദീകരണം നൽകാൻ ഹിസ്ബുള്ള തയ്യാറായിട്ടില്ല.

ഇന്നലെ നടന്ന ആക്രമണത്തിൽ ഹസൻ നസ്‌റല്ലയുടെ മകൾ സൈനബ് നസ്‌റല്ല കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഹിസ്ബുള്ള തലവനെ വധിച്ചതായി ഇസ്രയേൽ വെളിപ്പെടുത്തിയിരിക്കുന്നത്. 1982 ലെ ഇസ്രയേൽ സൈന്യത്തിൻ്റെ ലെബനൻ അധിനിവേശത്തിന് ശേഷം ഹിസ്ബുള്ള എന്ന സായുധസംഘടന രൂപീകരിക്കാൻ മുൻകൈ എടുത്തവരിൽ ഒരാളാണ് നസ്റല്ല. അബ്ബാസ് അൽ മുസാവിയെ ഇസ്രായേൽ സൈന്യം വധിച്ചതിനെത്തുടർന്ന് 1992 ഫെബ്രുവരി മുതൽ സംഘടനയുടെ സെക്രട്ടറി ജനറലായി ചുമതലയേറ്റു.

അമേരിക്കയെയും ഇസ്രയേലിനെയും ഇസ്ലാമിൻ്റെ ഏറ്റവും വലിയ ശത്രുക്കളായി പ്രഖ്യാപിച്ച ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങൾ ഏറ്റവും കൂടുതൽ ശക്തമാക്കിയത് നസ്റല്ലയായിരുന്നു. തെക്കൻ ലെബനനിൽ നിന്നും ഇസ്രയേലിൻ്റെ പിൻമാറ്റത്തിന് കാരണമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. ഇത് സംഘടനയുടെ വലിയ വിജയമായി നസ്റല്ല പ്രഖ്യാപിച്ചിരുന്നു. ഇസ്രയേലും പലസ്തീൻ തീവ്രവാദ സഘടനക്ക് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ ആക്രമണങ്ങളാണ് ഹിസ്ബുള്ള നേതാവിൻ്റെ മരണത്തിൽ വരെ എത്തി നിൽക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top