കനത്ത മഴ തുടരുന്നു; വയോധികയേയും വിദ്യാര്‍ഥിയേയും ഒഴുക്കില്‍പ്പെട്ട് കാണാതായി; വ്യാപക നാശനഷ്ടങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തെക്കന്‍ കേരളത്തില്‍ വ്യാപക നാശനഷ്ടം. പത്തനംതിട്ടയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍. ചെറുതോടുകളും ഓടുകളും കവിഞ്ഞ് പലയിടത്തും റോഡിലേക്ക് വെള്ളം കയറി. പത്തനംതിട്ട, തിരുവല്ല, കോന്നി മേഖലകളിലാണ് ശക്തമായ മഴ പെയ്തത്. ശബരിമലയിലും മഴ തുടരുകയാണ്.

പത്തനംതിട്ടയിൽ റെഡ് അലർട്ടും, തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ വ്യാഴാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ചവരെ കനത്തമഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. വെള്ളിയാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.

നാരങ്ങാനത്ത് വയോധികയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. എഴുപത്തിയഞ്ച് വയസ്സുകാരിയായ സുധയെയാണ് കാണാതായത്. പാലായില്‍ സ്‌കൂളിൽനിന്നു വീട്ടിലേക്കു വരുന്നതിനിടെ 2 വിദ്യാർഥിനികൾ കാൽവഴുതി കൈത്തോട്ടിൽ വീണു. ഒരാളെ കാണാതായി. ഇന്നലെ വൈകിട്ട് 5നു ഭരണങ്ങാനം ചിറ്റാനപ്പാറയ്ക്കു സമീപമാണു സംഭവം. പടിഞ്ഞാറേ പൊരിയത്ത് അലക്സിന്റെ മകൾ ഹെലൻ അലക്സിനെ (13) ആണു കാണാതായത്. ഭരണങ്ങാനം എസ്എച്ച് ഗേൾസ് ഹൈസ്കൂളിലെ 8-ാം ക്ലാസ് വിദ്യാർഥിനിയാണ്. ഹെലന്റെ ഒപ്പമുണ്ടായിരുന്ന നിവേദ്യയെ രക്ഷപ്പെടുത്തി.

തിരുവനന്തപുരത്തും മഴ കനക്കുകയാണ്. നഗരത്തില്‍ മുറിഞ്ഞപാലം കോസ്‌മോ ആശുപത്രിക്ക് സമീപം തോട് കരകവിഞ്ഞൊഴുകി നിരവധി വീടുകളില്‍ വെള്ളം കയറി. പൊന്‍മുടി. കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. ഗൗരീശപട്ടം പാലം പൂര്‍ണമായി മുങ്ങി. തീരദേശമേഖലകളിലും കടലാക്രമണം രൂക്ഷമാണ്. മഴ ശക്തമായതോടെ ഇടുക്കി -നെടുങ്കണ്ടം കല്ലാര്‍ ഡാം തുറന്നു.

കേരളത്തോട് ചേർന്ന തമിഴ്‌നാടിന്റെ ഉൾനാടൻ പ്രദേശത്താണ് ഇപ്പോൾ ചക്രവാതച്ചുഴിയുള്ളത്. ശനിയാഴ്ചയോടെ അന്തമാൻ സമുദ്രത്തിൽ ചക്രവാതച്ചുഴി രൂപംകൊള്ളാൻ സാധ്യതയുണ്ട്. ഇത് ന്യൂനമർദമായി മാറുമെന്നാണ് പ്രവചനം

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top