മഴക്കെടുതിയില്‍ ഏഴ് മരണം; വ്യാപക നാശനഷ്ടം; നാല് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കേരളത്തില്‍ അതിതീവ്രമഴയെ തുടര്‍ന്ന് ഇന്ന് ഏഴുപേര്‍ മരിച്ചു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, വയനാട്, കാസർകോട് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടും ആണ്. നാളെ മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്.

നാല് ജില്ലകളിൽ കോളജുകളടക്കം മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് , വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.

പാലക്കാട് വീട് ഇടിഞ്ഞു വീണ് അമ്മയും മകനും മരിച്ചു. വയനാട്ടിലും തിരുവല്ലയിലും ഷോക്കേറ്റ് ആണ് രണ്ടു മരണങ്ങള്‍ സംഭവിച്ചത്. വെള്ളക്കെട്ടില്‍ വീണു കണ്ണൂരില്‍ രണ്ടുപേരും പാലക്കാട് ഒരാളും മരിച്ചു. കണ്ണൂരില്‍ വയലിലെ വെള്ളക്കെട്ടില്‍ വീണാണ് കുഞ്ഞാമിന മരിച്ചത്. ചൊക്ലിയില്‍ വെള്ളത്തിലാണ് പെയിന്റിംഗ് തൊഴിലാളിയായ ചന്ദ്രശേഖരന്റെ മൃതദേഹം കണ്ടത്.

പാലക്കാട് പുഴയില്‍ കാണാതായ യൂസഫിന്റെ മൃതദേഹം മലപ്പുറത്ത് നിന്നാണ് ലഭിച്ചത്. പാലക്കാട്‌ പുഴയില്‍ വീണ രാജേഷിനായുള്ള തിരച്ചില്‍ തുടരുകയാണ്. മലപ്പുറത്ത് മരം വീണ് ആറുപേര്‍ക്ക് പരുക്കേറ്റു. തൃശൂരില്‍ വീടിനു മുകളിലേക്ക് തെങ്ങ് വീണു മൂന്നു പേര്‍ക്ക് പരുക്കേറ്റു. കോട്ടയം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിക്ക് മുകളിലേക്ക് മരം വീണ് മോര്‍ച്ചറിയുടെ പ്രവര്‍ത്തനം സ്തംഭിച്ചു.

കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിലെ 500 വര്‍ഷമുള്ള കാഞ്ഞിരമരമാണ് കടപുഴകി വീണത്. ആനക്കൊട്ടിലും നടപ്പന്തലും തകര്‍ന്നു. കോഴിക്കോട് മാവൂര്‍ പല വീട്ടിലും വെള്ളം കയറി. അട്ടപ്പാടിയിലും വലിയ വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. ഭാരതപ്പുഴയിലും മീനച്ചിലാറ്റിലും പെരിയാറിലും മണിമലയാറിലും ജലനിരപ്പ് കുത്തനെ കൂടിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top