അതിതീവ്ര മഴ; ഇടുക്കി മലയോരമേഖലകളില്‍ രാത്രി യാത്രയും ഓഫ് റോഡ്‌ സഫാരിയും നിരോധിച്ചു; വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം

തൊടുപുഴ: ഇടുക്കി ജില്ലയിലെ മലയോരമേഖലകളിൽ രാത്രി യാത്ര നിരോധിച്ചു. അതിതീവ്ര മഴ സാധ്യത പരി​ഗണിച്ചാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ഞായർ, തിങ്കൾ ദിവസങ്ങളിൽ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് രാത്രി 7 മണി മുതൽ രാവിലെ 6 മണി വരെയാണ് നിരോധനം. റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിക്കുന്നത് വരെ നിരോധനം നിലനില്‍ക്കും.

വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ള യാത്രക്കാർ രാത്രി യാത്ര ഒഴിവാക്കണമെന്നും കളക്ടർ നിർദേശം നൽകി. നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ജില്ലാ പോലീസ് മേധാവി , സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർ , റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ ,തഹസിൽദാർമാർ എന്നിവർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. റിസോർട്ടുകൾ , ഹോംസ്റ്റേകൾ , ഹോട്ടലുകൾ എന്നിവിടങ്ങളിൽ എത്തുന്നവർക്കും മുന്നറിയിപ്പുകൾ നൽകണം. ജില്ലയിലെ ഓഫ്‌ റോഡ്‌ സഫാരിയും നിരോധിച്ചിട്ടുണ്ട്.

ജില്ലയിലെ വിനോദ സഞ്ചാരമേഖലകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും വെള്ളച്ചാട്ടങ്ങൾ , ജലാശയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ റെഡ്‌, ഓറഞ്ച്‌ അലർട്ടുകൾ പിൻവലിക്കുന്നതു വരെ നിയന്ത്രണങ്ങൾ ഏർപെടുത്തുന്നതിനും വിനോദസഞ്ചാര വകുപ്പ്‌, ഡിടിപിസി, ഹൈഡൽ ടൂറിസം, വനം വകുപ്പ്‌, കെഎസ്‌ഇബി, തദ്ദേശസ്ഥാപനങ്ങൾ എന്നിവർക്ക് ചുമതല നൽകി. ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വിനോദ സഞ്ചാരികൾക്ക്‌ മുന്നറിയിപ്പുകൾ ലഭ്യമാകുന്നുവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പ്‌ വരുത്തണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top