മാസപ്പടി വിവാദത്തിൽ അമിക്കസ് ക്യൂറിയെ നിയമിച്ചു; കേസ് നാളെ വീണ്ടും പരിഗണിക്കും

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. അഡ്വ. അഖിൽ വിജയിയാണ് അമിക്കസ് ക്യൂറി. മുഖ്യമന്ത്രിയടക്കമുള്ളവർക്ക് എതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ഹർജിയിൽ കോടതിയെ സഹായിക്കാനാണ് അമിക്കസ് ക്യൂറിയെ നിയമിച്ചിരിക്കുന്നത്.

വിജിലൻസ് അന്വേഷണ ആവശ്യം നിലനിൽക്കുമോ ഇല്ലയോ എന്നാണ് അമിക്കസ് ക്യൂറി കോടതിയെ അറിയിക്കേണ്ടത്. ഹർജിക്കാരനായ പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച സാഹചര്യത്തിൽ ഹർജിയുടെ വിവരങ്ങൾ അമിക്കസ് ക്യൂറി പരിശോധിക്കും. മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷൻസ് എന്ന കമ്പനിക്ക് കരിമണൽ കമ്പനിയായ സിഎംആർഎൽ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന സെറ്റിൽമെന്‍റ് ബോർഡിന്‍റെ ക​ണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഹർജി.

കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെതിരെ ഗിരീഷ് ബാബു നൽകിയ പുനപരിശോധന ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹർജി കോടതി നാളെ വീണ്ടും പരിഗണിക്കും. ഹർജിക്കാരൻ മരിച്ചതിനാൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഹർജി പരിശോധിക്കാൻ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ എംഎല്‍എമാരായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരെയും അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഹർജി പിൻവലിക്കണമെന്ന ഗിരീഷ് ബാബുവിൻ്റെ കുടുംബത്തിൻ്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. ഹര്‍ജി നിലനിൽക്കുമെന്നും ഹർജിയിൽ കുടുംബം പങ്കുചേരേണ്ടതില്ലെന്നുമായിരുന്നു കോടതി നിലപാട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top