ഐജി ലക്ഷ്മണിനെതിരെ ഹൈക്കോടതി; അഭിഭാഷകനെ പഴി ചാരി രക്ഷപ്പെടരുത്; കോടതി പ്രഹസനമാക്കരുതെന്നും താക്കീത്

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഭരണഘടനാതീത കേന്ദ്രം പ്രവർത്തിക്കുന്നു എന്നതടക്കമുള്ള ഗുരുതര പരാമർശങ്ങൾ അടങ്ങിയ ഹർജി പിൻവലിക്കുന്നതിനുള്ള അപേക്ഷ നൽകിയ ഐജി ലക്ഷ്മണിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. അഭിഭാഷകനെ പഴിചാരിയുള്ള സത്യവാങ്മൂലം പിൻവലിച്ച് പുതിയത് ഉടൻ സമർപ്പിക്കണമെന്നും അല്ലാത്തപക്ഷം കനത്ത പിഴ ചുമത്തേണ്ടി വരും എന്നും ലക്ഷ്മണിനെതിരെ മുന്നറിയിപ്പ് നൽകി.

മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജി അഭിഭാഷകന്‍റെ പിഴവ് കാരണം സംഭവിച്ചതാണെന്നും അതിനാൽ അത് പിൻവലിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടാണ് ലക്ഷ്മൺ കോടതിയെ സമീപിച്ചത്.

ഹർജിയിലെ പരാമർശങ്ങളുടെ പേരിൽ അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാൻ ആവില്ലെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. അഭിഭാഷകനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള കേസ് പിൻവലിക്കാനുള്ള അപേക്ഷ അനുവദിക്കാനാവില്ലെന്നും ഇത് കോടതി നടപടികളെ പ്രഹസനമാക്കുന്നതിന് തുല്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഇത്തരത്തിലുള്ള ആരോപണം ഉന്നയിക്കുന്നത്. ഇത് അഭിഭാഷകന്റെ ഭാവിയെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജി സമർപ്പിച്ച അഭിഭാഷകന് പകരം പുതിയ അഭിഭാഷകനാണ് ഇന്ന് ലക്ഷ്മണിനായി ഹാജരായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top