ഡിജിപിയോട് ഹാജരാകാന്‍ ഉത്തരവിട്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍; മാന്യമായി പെരുമാറണമെന്ന നിര്‍ദ്ദേശം പാലിക്കുന്നില്ല; ആലത്തൂരിലെ അഭിഭാഷക – പോലീസ് തര്‍ക്കത്തില്‍ ഇടപെട്ട് ഹൈക്കോടതി

എറണാകുളം : ആലത്തൂരിലെ പോലീസ് അഭിഭാഷക തര്‍ക്കത്തില്‍ ഡിജിപിയോട് ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവ്. ഈ മാസം 18ന് ഓണ്‍ലൈനായി ഹാജരായി വിശദീകരണം നല്‍കാനാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് ഉത്തരവിട്ടത്. പോലീസുകാര്‍ പൊതുജനങ്ങളോട് മാന്യമായിപെരുമാറണമെന്ന് കോടതിയുടെ നിര്‍ദ്ദേശം പാടെ ലംഘിക്കുകയാണ് ഉദ്യോഗസ്ഥന്‍ ചെയ്തിരിക്കുന്നത്. സേനാംഗങ്ങള്‍ മാന്യമായി പെരുമാറുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഡിജിപിക്കും കോടതി പലവട്ടം നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ ഇവയൊന്നും പാലിക്കാത്ത നടപടി അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും ഉത്തരവില്‍ പറയുന്നു.

സഭ്യമല്ലാത്ത പെരുമാറ്റവും മോശമായ ഭാഷയുമാണ് പോലീസ് ഉദ്യോഗസ്ഥന്‍ പ്രയോഗിച്ചത്. ഇത് അവസാനിപ്പിക്കാന്‍ ഡിജിപി നടപടി സ്വീകരിക്കണം. സര്‍ക്കുലര്‍ ഇറക്കുന്നത് കൊണ്ട് ഒന്നും നടക്കുന്നില്ലെന്ന് വ്യക്തമാവുകയാണ്. കോടതി ഇതിനെ ഗൗരവമായാണ് കാണുന്നതെന്നും ഉത്തരവില്‍ പറയുന്നുണ്ട്. പത്ത് ദിവസത്തിന് ശേഷം കേസ് പരിഗണിക്കുമ്പോള്‍ പൊലീസ് മേധാവി ഹാജരായി വിശദീകരണം നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.

കഴിഞ്ഞ ദിവസമാണ് പാലക്കാട് ആലത്തൂരില്‍ പൊലീസ് സ്റ്റേഷനില്‍ എസ് ഐയും അഭിഭാഷകനും തമ്മില്‍ തര്‍ക്കം നടന്നത്. വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ വാഹനം വിട്ടു കൊടുക്കണമെന്ന കോടതി ഉത്തരവുമായി എത്തിയ അക്വിബ് സുഹൈലും എസ്.ഐ റിനീഷുമായാണ് തര്‍ക്കമുണ്ടായത്. കോടതി ഉത്തരവ് പരിശോധിക്കണമെന്നും ഡ്രൈവറെ ഹാജരാക്കാതെ വാഹനം വിട്ടുനല്‍കാനാവില്ല എന്നുമാണ് പൊലീസ് വാദം. വണ്ടി വിട്ടുതരാതിരിക്കാന്‍ പറ്റില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് തര്‍ക്കമായത്. നീ ആരാടായെന്നും പോലീസ് സ്‌റ്റേഷനില്‍ ഷോ കാണിക്കേണ്ടെന്നും എസ്‌ഐ അഭിഭാഷകനോട് പറയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. അക്വിബ് സുഹൈലിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top