ഉണ്ണി മുകുന്ദന് ആശ്വാസം; ഒത്തുതീർപ്പായെന്ന് പരാതിക്കാരി; സ്ത്രീത്വത്തെ അപമാനിച്ച കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് ഒത്തുതീർപ്പായെന്ന് പരാതിക്കാരി കോടതിയെ അറിയിക്കുകയായിരുന്നു. ഇത് അംഗീകരിച്ചാണ് ജസ്റ്റിസ് പി ഗോപിനാഥിന്‍റെ ഉത്തരവ്. സിനിമ കഥ പറയാൻ എത്തിയ യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. 2017 സെപ്റ്റംബര്‍ 15നാണ് യുവതി പരാതി നല്‍കിയത്. കേസില്‍ ഉണ്ണി മുകുന്ദന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. യുവതിക്കെതിരെ ഉണ്ണി മുകുന്ദനും പരാതി നല്‍കിയിരുന്നു.

2017 ഓഗസ്റ്റ് 23നാണ് സംഭവം നടന്നതെന്നാണ് പരാതി. ഉണ്ണി മുകുന്ദന്‍റെ ഫ്ലാറ്റിലെത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കോട്ടയം സ്വദേശിയായ യുവതിയുടെ പരാതി. സിനിമയുടെ കഥ പറയാൻ ക്ഷണിച്ചതിനെ തുടര്‍ന്ന് ഫ്ലാറ്റിലെത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന് ശേഷം തന്നെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും നടന്‍ ശ്രമിക്കുന്നുവെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. കേസ് റദ്ദാക്കാൻ ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് പരാതിക്കാരി അറിയിച്ചിട്ടുണ്ടെന്നും നടന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഇത് പരാതിക്കാരി നിഷേധിച്ചതോടെ വിവാദമാവുകയും ചെയ്തിരുന്നു.

ഹൈക്കോടതി 2021 മേയ് ഏഴിന് വിചാരണ നടപടികൾ രണ്ട് മാസത്തേയ്ക്ക് സ്റ്റേ ചെയ്തിരുന്നു. പിന്നീട് 2022 ഓഗസ്റ്റ് 22ന് കേസ് ഒത്തുതീർപ്പായെന്ന് നടന്റെ അഭിഭാഷകൻ അറിയിച്ചു. തുടർനടപടിയ്ക്ക് കേസ് ഓണം അവധിയ്ക്ക് ശേഷം പരിഗണിക്കുമെന്ന് വ്യക്തമാക്കി കോടതി സ്റ്റേ നീട്ടുകയായിരുന്നു. യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നല്‍കിയിരുന്നു. യുവതി പറയുന്നത് നുണയാണെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് ഉണ്ണി മുകുന്ദന്റെ ആരോപണം. കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നാണ് നടന്‍റെ പരാതി.

Logo
X
Top