പീരുമേട് തിരഞ്ഞുടപ്പ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി; വാഴൂര്‍ സോമന് ആശ്വാസം; അപ്പീല്‍ നല്‍കുമെന്ന് എതിര്‍കക്ഷി സിറിയക് തോമസ്

കൊച്ചി : സംസ്ഥാന വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാനായിരിക്കെ വാഴൂര്‍ സോമന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പീരുമേട് മണ്ഡലത്തില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയത് ഇരട്ട പദവിയുടെ പരിധിയില്‍ വരുമെന്ന് ചൂണ്ടികാട്ടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി സിറിയക് തോമസ് ഹൈക്കോടതിയെ സമീപിച്ചത്. വാഴൂര്‍ സോമന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇത് ഹൈക്കോടതി അംഗീകരിച്ചില്ല.
പൂര്‍ണ്ണമായ ഉത്തരവ് ജൂണ്‍ അഞ്ചിന് മാത്രമേ പുറത്തു വരികയുള്ളൂ. വാഴൂര്‍ സോമന്‍ നല്‍കിയ സത്യവാങ്മൂലം അപൂര്‍ണ്ണമാണെന്ന് സിറിയക് തോമസ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഭാര്യയുടെ പാന്‍ കാര്‍ഡ് വിവരം നല്‍കിയില്ല. പല ഭാഗങ്ങളും അപൂര്‍ണ്ണമായിരുന്നു. ബാങ്ക് ഇടപാടുകളുടെ വിവരം നല്‍കിയില്ലെന്നും കോടതിയില്‍ വാദിച്ചു. ഇതിന് വാഴൂര്‍ സോമന്‍ നല്‍കിയ മറുപടിയില്‍ സത്യവാങ്മൂലം തിരുത്തിയെന്ന് വ്യക്തമാക്കി. വരണാധികാരിയുടെ അറിവോടെ ഇതെല്ലാം സത്യവാങ്മൂലത്തിന്റെ ഭാഗമാക്കിയതായും വാഴൂര്‍ സോമന്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷനും സ്ഥിരീകരിച്ചു. ഇതുകൂടി പരിഗണിച്ചാണ് ജസ്റ്റിസ് മേരി ജോസഫ് ഹര്‍ജി തള്ളിയത്. അപ്പീല്‍ നല്‍കുമെന്ന് സിറിയക് തോമസ് പ്രതികരിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here