ചാണ്ടി ഉമ്മന് സ്ഥിരബുദ്ധി ഉണ്ടെങ്കില്‍ പ്രതികരിക്കണമെന്ന് അഡ്വ. ജോര്‍ജ് പൂന്തോട്ടം; പിണറായി പുകഴ്ത്തല്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ ദിനത്തിലോ

ചാണ്ടി ഉമ്മനെതിരെ ആഞ്ഞടിച്ച് ഉമ്മന്‍ ചാണ്ടിയുടെ സമകാലികനും ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനുമായ ജോര്‍ജ് പൂന്തോട്ടം. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മദിന പരിപാടിയില്‍ മുഖ്യമന്ത്രിയെ ക്ഷണിക്കുകയും പിണറായിയെ പുകഴ്ത്തി ചാണ്ടി ഉമ്മന്‍ പ്രസംഗിക്കുകയും ചെയ്തതിന് എതിരെയാണ് തുറന്ന കത്തെഴുതി ജോര്‍ജ് പൂന്തോട്ടം രംഗത്തുവന്നത്. കോണ്‍ഗ്രസില്‍ ശക്തമായ ബന്ധങ്ങളുള്ള, പാര്‍ട്ടിയുടെ കേസുകള്‍ സ്ഥിരമായി വാദിക്കുന്ന പൂന്തോട്ടത്തിന്റെ കത്ത് രാഷ്ട്രീയ വൃത്തങ്ങളില്‍ സജീവ ചര്‍ച്ചയായിക്കഴിഞ്ഞു.

പ്രതികരണശേഷി നഷ്ടപ്പെടാത്ത ആളുകള്‍ കോണ്‍ഗ്രസില്‍ ഇപ്പോഴുമുണ്ടെന്ന് തെളിയിക്കാന്‍ വേണ്ടിയാണ് ചാണ്ടി ഉമ്മന്റെ പ്രസംഗത്തിനെതിരെ തുറന്ന കത്തെഴുതിയതെന്ന് ജോര്‍ജ് പൂന്തോട്ടം മാധ്യമ സിന്‍ഡിക്കറ്റിനോട്‌ പറഞ്ഞു. “ചാണ്ടി ഉമ്മന് സ്ഥിരബുദ്ധി ഉണ്ടെങ്കില്‍ കത്തിനോട് മാന്യമായ രീതിയില്‍ പ്രതികരിക്കേണ്ടതാണ്. കോണ്‍ഗ്രസില്‍ ഒരു വികാരം സൃഷ്ടിക്കാന്‍ വേണ്ടിയല്ല കത്ത് എഴുതിയത്. ഉമ്മന്‍ ചാണ്ടിയെ ഏറ്റവുമധികം പീഡിപ്പിച്ചത് പിണറായി വിജയനാണ്. ഇത്രയും അണ്‍ പോപ്പുലര്‍ ആയ, ജനവിരുദ്ധനായ ഒരു മുഖ്യമന്ത്രിയെ പ്രശംസിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മദിനം തിരഞ്ഞെടുക്കരുതായിരുന്നു. ഫലത്തില്‍ ഉമ്മന്‍ ചാണ്ടിയെ ലൈംഗിക പീഡനക്കേസില്‍ കുടുക്കി പീഡിപ്പിച്ച പിണറായി വിജയന്റെ നടപടിയെ പിന്താങ്ങുന്നത് പോലെയായി ചാണ്ടി ഉമ്മന്‍റെ ഈ നീക്കങ്ങള്‍.” – ജോര്‍ജ് പൂന്തോട്ടം പറഞ്ഞു.

പൂന്തോട്ടത്തിന്റെ കത്ത് ഇങ്ങനെ:

പ്രിയ ചാണ്ടി ഉമ്മന്‍

അങ്ങയുടെ പിതാവിന്റെ ഒന്നാം ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് 19.07.2024ല്‍ തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങില്‍ താങ്കള്‍ നടത്തിയ വികാരപരമായ പ്രസംഗം കേള്‍ക്കുവാന്‍ ഇടയായി. ആ പ്രസംഗത്തില്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ബഹുമാന്യനായ ശ്രീ ഉമ്മന്‍ ചാണ്ടിയോട് കാണിച്ചിരുന്ന ആദരവും കരുതലും പ്രത്യേകമായി പരാമര്‍ശിക്കുകയുണ്ടായി. ബഹുമാന്യനായ ശ്രീ ഉമ്മന്‍ ചാണ്ടിയുടെ ജീവിത ശുദ്ധിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ കേന്ദ്ര ഏജന്‍സിയായ സിബിഐയെക്കൊണ്ട് അന്വേഷിപ്പിച്ച് പ്രസ്തുത ആരോപണം സത്യവിരുദ്ധമായിരുന്നു എന്ന് തെളിയിക്കുന്നതിനായാണ് സിബിഐയെ പരാതിക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നത് എന്നും അപ്രകാരമുള്ള അന്വേഷണം വഴി താങ്കളുടെ പിതാവിന്റെ ജീവിതശുദ്ധി തെളിയിക്കുന്നതിന് അന്വേഷമിട്ട് സഹായിച്ച ആളാണ്‌ ശ്രീ പിണറായി വിജയനെന്നും നിങ്ങള്‍ പറഞ്ഞില്ലല്ലോ എന്ന് തോന്നിപ്പോയി. രോഗശയ്യയിലായിരുന്ന ബഹുമാന്യനായ ശ്രീ ഉമ്മന്‍ ചാണ്ടിയുടെ രോഗവിശേഷങ്ങള്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ വിളിച്ച് അന്വേഷിക്കുമായിരുന്നുവെന്ന് പറഞ്ഞപ്പോഴും കേള്‍വിക്കാര്‍ അത്ഭുതസ്തബ്ധരായി. സരിത കമ്മിഷന്‍ എന്ന് അറിയപ്പെടുന്ന ജുഡീഷ്യല്‍ കമ്മിഷന്‍റെ ചെയര്‍മാന്‍ ശിവരാജനും വിളിച്ച് അന്വേഷിക്കുമായിരുന്നു എന്ന് മാത്രമേ നിങ്ങള്‍ പറയാതിരുന്നുള്ളൂ. ഇനിയൊരവസരം ഉണ്ടാകുമ്പോള്‍ അങ്ങനെയും നിങ്ങള്‍ പ്രസംഗിക്കുമെന്ന പ്രതീക്ഷയോടെ

സ്നേഹപൂര്‍വ്വം

ജോര്‍ജ് പൂന്തോട്ടം
സീനിയര്‍ അഭിഭാഷകന്‍

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top