സുരേഷ്ഗോപിക്ക് മുൻ‌കൂർ ജാമ്യം; അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന് സർക്കാർ, രാഷ്ട്രീയവൈരാഗ്യമെന്ന് ഹര്‍ജി

കൊച്ചി: മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സുരേഷ്ഗോപിക്ക് മുൻ‌കൂർ ജാമ്യം. നിലവിൽ അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യത്തിൽ വിട്ടയക്കാനും പോലീസിന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.

കേസിൽ ആദ്യം ചുമത്തിയ 354എ എന്ന വകുപ്പിന് പുറമെ ഗുരുതര വകുപ്പുകൾ കൂടി ചേർത്താണ് കോഴിക്കോട്, നടക്കാവ് പോലീസ് കുറ്റപത്രം നൽകിയത്. ജനുവരി 17ന് മകളുടെ വിവാഹം നടക്കാനിരിക്കെ അതിനിടയിൽ അറസ്റ്റ് ഉണ്ടാകുമോയെന്ന ആശങ്കയിലാണ് താരം മുൻ‌കൂർ ജാമ്യത്തിന് ഹർജി നൽകിയത്. ഹർജിയിൽ സർക്കാരിന്റെ നിലപാട് അറിയിക്കാൻ കോടതി നിർദേശിച്ചിരുന്നു.

ഒക്ടോബർ 27ന് കോഴിക്കോട്ടെ സ്വകാര്യ ഹോട്ടൽ ലോബിയിൽ മാധ്യമങ്ങളോട് പ്രതികരിക്കവെ ചോദ്യം ചോദിച്ച വനിതയുടെ തോളില്‍ കൈവച്ചാണ് സുരേഷ് ഗോപി സംസാരിച്ചത്. ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും സുരേഷ് ഗോപി കൈവച്ചുവെന്നും ഈ ഘട്ടത്തിൽ കൈ തട്ടിമാറ്റേണ്ടി വന്നുവെന്നുമാണ് മാധ്യമപ്രവർത്തക പരാതിപ്പെട്ടത്. നവംബർ 18 ന് സുരേഷ് ഗോപിയെ ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാധ്യമ പ്രവർത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നുമാണ് ഹർജിയിൽ സുരേഷ്ഗോപി പറഞ്ഞിരുന്നത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധ ജാഥ നടത്തിയതിന്റെ വൈരാഗ്യമാണ് കേസിന് കാരണമെന്നും ഹര്‍ജിയില്‍ ചൂണ്ടികാണിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top