ഹിന്ദു രാഷ്ട്ര ഭരണഘടനയുമായി സനാതന്‍ ധര്‍മ്മ; മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും വോട്ടില്ല; സൈനിക സേവനം നിര്‍ബന്ധം

ഹിന്ദു രാഷ്ട്ര സ്ഥാപനത്തിന്റെ ആദ്യപടി എന്ന നിലയില്‍ ‘അഖണ്ഡ ഭാരത ഭരണഘടന’യുമായി ഒരു പറ്റം സന്യാസിമാര്‍. മഹാകുംഭമേളയോടനുബന്ധിച്ച് ബസന്ത് പഞ്ചമി ദിനമായ ഫെബ്രുവരി രണ്ടിന് ഭരണഘടനയുടെ കരട് പുറത്തിറക്കും. ഒപ്പം കേന്ദ്ര സര്‍ക്കാരിനും ഹിന്ദു രാഷ്ട്ര ഭരണഘടന സമര്‍പ്പിക്കും.

501 പേജുള്ള പുതിയ ഭരണഘടന 25 പേരടങ്ങുന്ന വിദഗ്ധരാണ് രൂപം കൊടുത്തത്. ഹിന്ദു രാഷ്ട സംവിധാന്‍ നിര്‍മ്മല്‍ സമിതിയില്‍ സനാതന്‍ ധര്‍മ്മയിലെ പണ്ഡിതര്‍ക്കു പുറമെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, സമ്പൂര്‍ണാനന്ദ സംസ്‌കൃത യൂണിവേഴ്‌സിറ്റി, സെന്‍ട്രല്‍ സംസ്‌കൃത യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദഗ്ധരും കൂടി ഉള്‍പ്പെട്ടതാണ്. മനുസ്മൃതി, ചാണക്യന്റെ അര്‍ത്ഥശാസ്ത്രം, രാമായണം, ഭാഗവതം എന്നി പുരാണ ഗ്രന്ഥങ്ങളില്‍ നിന്നുള്ള മൂല്യങ്ങളാണ് ഹിന്ദു രാഷ്ട്ര ഭരണഘടനയ്ക്ക് അടിസ്ഥാനമാക്കിയിരിക്കുന്നത്.

2035 ആകുമ്പോഴേക്കും ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സ്വാമി ആനന്ദ് സ്വരൂപ് മഹാരാജ് മാധ്യമങ്ങളോട് പറഞ്ഞു. മാനുഷിക മൂല്യങ്ങളാണ് ഈ ഭരണഘടനയുടെ അടിസ്ഥാന പ്രമാണം. വടക്കേ ഇന്ത്യയില്‍ നിന്നുള്ള 14 പേരും തെക്കേ ഇന്ത്യയില്‍ നിന്നുള്ള 11 പേരും ചേര്‍ന്നുള്ള കമ്മറ്റിയാണ് ഭരണഘടനാ കരടിന് രൂപം കൊടുത്തത്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടയില്‍ രാജ്യത്തെ ഭരണഘടനയ്ക്ക് 300 ലധികം ഭേദഗതികള്‍ കൊണ്ടു വന്നിട്ടുണ്ടെന്നും സ്വാമി ആനന്ദ് സ്വരൂപ് മഹാരാജ് പറഞ്ഞു.

എല്ലാ പൗരന്മാര്‍ക്കും സൈനിക സേവനം, വിദ്യാഭ്യാസം എന്നിവ നിര്‍ബന്ധമാക്കുമെന്ന് സംവിധാന്‍ നിര്‍മ്മല്‍ സമിതി പ്രസിഡന്റ് കാമേശ്വര്‍ ഉപാധ്യായ പറഞ്ഞു. നികുതി ഘടന പരിഷ്‌കരിക്കും. ഒപ്പം കൃഷിക്ക് നിലവിലുള്ള നികുതി ഒഴിവാക്കും. രാജ്യത്തിന്റെ തലവന്‍ രാഷ്ട്രാധ്യക്ഷ് എന്ന പേരില്‍ അറിയപ്പെടുമെന്നും സ്വാമി സ്വരൂപ് പറഞ്ഞു. രാജ്യ തലസ്ഥാനമായി വാരണാസിയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കാശിയില്‍ ഹിന്ദുമത പാര്‍ലമെന്റ് നിര്‍മിക്കണമെന്നും ആവശ്യമുണ്ട്. ‘ഹിന്ദുരാഷ്ട്ര’ത്തില്‍ മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും വോട്ടൊഴികെ സാധാരണ പൗരന്മാര്‍ക്കുള്ള എല്ലാ അവകാശങ്ങളുമുണ്ടാകും. അവര്‍ക്ക് വ്യാപാരം ചെയ്യാനും പഠിക്കാനും ജോലിചെയ്യാനും സാധിക്കും. ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ജൈനര്‍ക്കും വോട്ടവകാശമുണ്ടായിരിക്കും. 16 വയസ്സുകഴിഞ്ഞാല്‍ വോട്ടവകാശം ലഭിക്കും. 25 കഴിഞ്ഞാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാം. ബ്രിട്ടീഷ് കാലത്തു കൊണ്ടുവന്ന എല്ലാ നിയമങ്ങളും മാറ്റി ‘വര്‍ണ’വ്യവസ്ഥയുടെ അടിസ്ഥാനത്തിലാകും കാര്യങ്ങള്‍ നടപ്പാക്കുക. ഗുരുകുല വിദ്യാഭ്യാസ രീതിയായിരിക്കും നടപ്പാക്കുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top