ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവിനുളള ശുപാര്‍ശ എങ്ങനെ പുറത്തായി; അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുളള നീക്കം പുറത്തായതില്‍ അന്വേഷണം നടത്താന്‍ ആഭ്യന്തരവകുപ്പ് ഉത്തരവ്. ജയില്‍ വകുപ്പിന്റെ കത്ത് അടക്കം പുറത്തുവന്നതില്‍ അന്വേഷണം നടത്താനാണ് നിര്‍ദേശം. പൊലീസിനോടും ജയില്‍ വകുപ്പിനോടും സംഭവം അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശിക്ഷായിളവ് പട്ടികയും കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടും ചോര്‍ന്നതിലാണ് അന്വേഷണം. ജയില്‍ വകുപ്പില്‍ നിന്നാണോ കത്ത് ചോര്‍ന്നതെന്ന് ജയില്‍ വകുപ്പ് ഡിഐജി അന്വേഷിക്കും. പൊലീസില്‍ നിന്നാണോ കത്ത് ചോര്‍ന്നതെന്ന് കണ്ണൂര്‍ ഡിഐജിയാണ് അന്വേഷിക്കുക. നിയമസഭയ്ക്ക് അകത്തും പുറത്തും സര്‍ക്കാര്‍ വലിയ രീതിയില്‍ പ്രതിരോധത്തിലായ വിവാദത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, സിജിത്ത്, ടികെ രജീഷ് എന്നിവര്‍ക്ക് ഇളവ് നല്‍കാനുള്ള നീക്കമാണ് നടന്നത്. ഇളവിന് മുന്നോടിയായി കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് പോലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഒരു തരത്തിലുള്ള ഇളവും നല്‍കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ച പ്രതികള്‍ക്കാണ് ശിക്ഷാ ഇളവ് നല്‍കാന്‍ നീക്കം നടന്നത്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കഴിഞ്ഞ മാസമാണ് കത്ത് നല്‍കിയത്. ശിക്ഷായിളവ് നല്‍കുന്നവരെ സംബന്ധിച്ച് പൂര്‍ണ്ണമായും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഇത്തരത്തില്‍ വിട്ടയക്കാന്‍ അലോചിക്കുന്ന 59 പേരുടെ പേരുകളും കത്തിലുണ്ടായിരുന്നു. ഈ കത്ത് പുറത്തു വന്നതിലാണ് അന്വേഷണം. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

ശിക്ഷാ ഇളവിനുള്ള ശുപാര്‍ശയില്‍ ടിപി വധക്കേസിലെ പ്രതികളെ ഉള്‍പ്പെടുത്തിയതിന് ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യ്തിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top